‘കൊറിയ’ ഇല്ലെങ്കിൽ ജീവിച്ചിട്ട് കാര്യമില്ല, സഹോദരിമാരുടെ ജീവിതം പാരലൽ യൂണിവേഴ്സിൽ
ന്യൂഡൽഹി ∙ രാജ്യത്തെ നടുക്കിയ ഗാസിയാബാദ് സഹോദരിമാരുടെ ആത്മഹത്യ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പെൺകുട്ടികൾ യാഥാർഥ ലോകത്തേക്കാൾ അധികം വെർച്വൽ ലോകത്താണ് ജീവിച്ചിരുന്നതെന്നും ‘കൊറിയൻ ജീവിത’ സ്വപ്നങ്ങളിലായിരുന്നു അവരുടെ ലോകമെന്നും അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു.
എട്ടുപേജുള്ള ആത്മഹത്യാക്കുറിപ്പിലും മാതാപിതാക്കളുടെ മൊഴിയിലുമാണ് ഇതുമായി ബന്ധപ്പെട്ട സൂചനകൾ ലഭിച്ചത്. കൊറിയയിലേക്ക് പോകാൻ കഴിയാത്തതും, കൊറിയൻ യുവാവിനെ വിവാഹം ചെയ്യാൻ സാധിക്കാത്തതുമാണ് മരണത്തിലേക്ക് തള്ളിവിട്ടതെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
മുറിയിൽ വരച്ചുവച്ച കരയുന്ന പെൺകുട്ടിയുടെ ചിത്രങ്ങളടക്കമുള്ള രേഖകൾ അവർ അനുഭവിച്ച ഏകാന്തതയെ സൂചിപ്പിക്കുന്നതായി അന്വേഷണസംഘം വിലയിരുത്തുന്നു. കൊറിയൻ കണ്ടന്റുകൾ കാണാനും അപ്‌ലോഡ് ചെയ്യാനും ഇവർ യുട്യൂബ് അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നു. ‘മരിയ’, ‘അലിസ’, ‘സിൻഡി’ എന്നീ പേരുകളിലായിരുന്നു അക്കൗണ്ടുകൾ.
ആത്മഹത്യയ്‌ക്ക് പത്ത് ദിവസം മുമ്പ് മാതാപിതാക്കൾ മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത് അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തതായും, തങ്ങളെ കൊറിയൻ ആസ്വാദനങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ആത്മഹത്യാക്കുറിപ്പിൽ പെൺകുട്ടികൾ ആരോപിക്കുന്നതായും പൊലീസ് വ്യക്തമാക്കി.
മാതാപിതാക്കൾ മർദിക്കുന്നുവെന്നും, വിവാഹം കഴിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും കുറിപ്പിൽ പറയുന്നുണ്ട്. ഇന്ത്യൻ പുരുഷന്മാരെ വിവാഹം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കാനാവില്ലെന്നും അവർ രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, കൊറിയൻ ലൗ ഗെയിമുകളിലെ ചില ടാസ്‌കുകൾ ആത്മഹത്യയ്‌ക്ക് പ്രേരണയായോ എന്നതിൽ അന്വേഷണം പുരോഗമിക്കുകയാണ്. ആത്മഹത്യാക്കുറിപ്പിൽ ഗെയിമുകളെക്കുറിച്ച് നേരിട്ട് പരാമർശമില്ലെന്ന് പൊലീസ് വ്യക്തമാക്കി.
ദേവു ശത്രു ഫ്ലാറ്റ് സമുച്ചയത്തിന്റെ ഒൻപതാം നിലയിൽ നിന്നാണ് നിഷിക (16), പ്രാചി (14), പാഖി (12) എന്നിവർ മരണമടഞ്ഞത്. പിതാവ് ചേതൻകുമാറിന് രണ്ട് ഭാര്യമാരുണ്ട്.
ആദ്യഭാര്യയിലെ മകളാണ് നിഷിക. രണ്ടാമത്തെ ഭാര്യയിലെ മക്കളാണ് പ്രാചിയും പാഖിയും. കൊറിയൻ ജീവിതത്തെ അംഗീകരിക്കാത്ത നാലാമത്തെ സഹോദരിയെ ഇവർ അകറ്റി നിർത്തിയിരുന്നതായും അന്വേഷണത്തിൽ പറയുന്നു. ഒൻപത് വയസ്സുള്ള ഇളയ സഹോദരൻ ബധിരനും മൂകനുമാണ്.
കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകളും പെൺകുട്ടികളെ മാനസികമായി ബാധിച്ചിരുന്നതായി സൂചനയുണ്ട്.
എന്നാൽ രണ്ടു കോടി രൂപയിലധികം കടമുണ്ടെന്ന റിപ്പോർട്ടുകൾ പിതാവ് നിഷേധിച്ചു. ഏകദേശം 30 ലക്ഷത്തോളം കടമുണ്ടെന്നും, അതിന് ആത്മഹത്യയുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങളെ കൊറിയയിലേക്ക് കൊണ്ടുപോകണമെന്ന് പെൺകുട്ടികൾ നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്നും പിതാവ് അറിയിച്ചു.
സംഭവസമയത്ത് ബാൽക്കണിയിൽ കുട്ടികളെ കണ്ടതായും ഒരാൾ വീണതിനു പിന്നാലെ മറ്റുള്ളവരും രക്ഷിക്കാൻ ശ്രമിച്ചെന്ന നിലയിലാണ് ചാടിയതെന്ന് തോന്നിയതായും ദൃക്‌സാക്ഷിയായ അരുൺകുമാർ പറഞ്ഞു. ഉടൻ പൊലീസിൽ വിവരം അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.









