‘രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍’; സി ജെ റോയി നിരീക്ഷണത്തിലായിരുന്നെന്ന് ആദായ നികുതി വകുപ്പ്
ബംഗളൂരു: ജീവനൊടുക്കിയ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിക്കെതിരായ ആദായ നികുതി വകുപ്പ് നടപടികൾ കള്ളപ്പണം വെളുപ്പിക്കൽ (മണി ലോണ്ടറിംഗ്) സംശയങ്ങളുടെ അടിസ്ഥാനത്തിലായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിലും കര്‍ണാടകയിലുമുള്ള ചില രാഷ്ട്രീയ നേതാക്കൾക്ക് കോൺഫിഡന്റ് ഗ്രൂപ്പ് വഴി വൻതോതിൽ പണം കൈമാറിയെന്ന സംശയമാണ് റോയിയെയും സ്ഥാപനത്തെയും ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലേക്ക് എത്തിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട ഇടപാടുകളിലും രാഷ്ട്രീയ രംഗത്തെ ചില പ്രമുഖർക്കായി സാമ്പത്തിക ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്ന ആരോപണങ്ങളിലുമാണ് അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്.
രാജ്യത്തിന് പുറത്തുനിന്ന് പണം എത്തിച്ചതുമായി ബന്ധപ്പെട്ട രേഖകൾ പരിശോധനയിൽ കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
ഒരു കമ്പനി ഉപയോഗിക്കാത്ത ആസ്തി മറ്റൊരു കമ്പനിക്ക് വിൽക്കുകയും പിന്നീട് അതേ ആസ്തി തിരികെ വാങ്ങുകയും ചെയ്യുന്ന ‘റൗണ്ട്–ട്രിപ്പിംഗ്’ രീതിയിലുളള ഇടപാടുകളിലൂടെയാണ് പണമൊഴുക്ക് നടന്നതെന്ന സംശയവും ഉദ്യോഗസ്ഥർ ഉന്നയിക്കുന്നതായി റിപ്പോർട്ട് ചെയ്യുന്നു.
പ്രാദേശിക രാഷ്ട്രീയ പ്രവർത്തകർക്ക് വിദേശത്ത് നിന്നുള്ള പണം ‘ഓഫ്-ബുക്ക് പേയ്മെന്റുകൾ’ വഴി കൈമാറുന്നതിന് റോയിയുടെ സ്ഥാപനം മുഖ്യ പങ്കുവഹിച്ചിരിക്കാമെന്നാണ് ആദായ നികുതി വകുപ്പിന്റെ നിഗമനം.
പണം സ്വീകരിച്ചവർക്ക് അത് നിയമാനുസൃത വരുമാനമായി കാണിക്കാനായിരുന്നു ഈ ഇടപാടുകളുടെ ലക്ഷ്യമെന്നും റിപ്പോർട്ടിൽ പറയുന്നു.
റോയിയുടെ റിയൽ എസ്റ്റേറ്റ് ബിസിനസ് കടബാധ്യതകളില്ലാത്തതാണെന്ന അവകാശവാദം തെറ്റാണെന്ന സൂചനകളും അന്വേഷണത്തിൽ നിന്ന് ലഭിച്ചുവെന്നാണ് റിപ്പോർട്ട്.
മറ്റുള്ളവരുടെ ഫണ്ട് കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട സമ്മർദങ്ങളാണ് റോയിക്ക് നേരിടേണ്ടി വന്നതെന്ന വിലയിരുത്തലും നികുതി വൃത്തങ്ങൾ ഉന്നയിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയിലെ വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ എൻആർഐകൾക്ക് ആസ്തികൾ വിൽക്കുകയും, ആദായ നികുതി ബാധകമല്ലാത്ത യുഎഇയിൽ ബാക്കി തുക ശേഖരിക്കുകയും ചെയ്യുന്ന രീതിയിലാണ് ഇടപാടുകൾ നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
റോയിയുടെ മൊബൈൽ രേഖകൾ പരിശോധിച്ചപ്പോൾ, ഇത്തരത്തിലുള്ള ഇടപാടുകളിൽ പങ്കെടുത്ത ചിലരിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾക്ക് പണം കൈമാറിയതായും കണ്ടെത്തിയതായി ആദായ നികുതി വൃത്തങ്ങൾ അവകാശപ്പെടുന്നു.
അതേസമയം, ഉദ്യോഗസ്ഥരുടെ പീഡനമാണ് റോയ് ജീവനൊടുക്കാൻ കാരണമെന്ന കുടുംബത്തിന്റെ ആരോപണം ശരിയല്ലെന്നും ആദായ നികുതി വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് മാസത്തിനിടെ നടന്ന മൂന്നാമത്തെ പരിശോധനയായിരുന്നു വെള്ളിയാഴ്ച ബംഗളൂരുവിൽ നടന്നത്. ഡിസംബർ, ജനുവരി മാസങ്ങളിൽ കൊച്ചിയിലെയും ബംഗളൂരുവിലെയും ഓഫീസുകളിൽ പരിശോധന നടത്തിയിരുന്നു.
എല്ലാ പരിശോധനകളും നിയമപ്രകാരമുള്ള സാക്ഷികളുടെ സാന്നിധ്യത്തിലായിരുന്നു നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
വെള്ളിയാഴ്ച നടന്നത് പരിശോധനയുടെ അവസാന ഘട്ടമായിരുന്നുവെന്നും ചില ലോക്കറുകളും ഒരു അലമാരയും മാത്രമാണ് അന്ന് പരിശോധിച്ചതെന്നും, അന്നേ ദിവസം റോയിയെ ചോദ്യം ചെയ്തിട്ടില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകുന്നതിനുമുമ്പാണ് റോയ് ജീവനൊടുക്കിയതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
English Summary
Income Tax Department actions against late Confident Group chairman C.J. Roy were linked to suspected money laundering and alleged financial transactions involving political figures, according to national media reports.
cj-roy-confident-group-income-tax-money-laundering-allegations
C J Roy, Confident Group, Income Tax Department, money laundering, Bengaluru, political funding, round tripping, real estate business, Kerala news, Karnataka news









