‘അമ്മ പറഞ്ഞിട്ടാണ് അച്ഛനെതിരെ കള്ളം പറഞ്ഞത്’; വ്യാജ പീഡനക്കേസിൽ ശിക്ഷ റദ്ദാക്കി
ചെന്നൈ: ഭർത്താവിനോടുള്ള പ്രതികാരം തീർക്കാനായി മകളെ നിർബന്ധിച്ച് വ്യാജ ലൈംഗിക പീഡനപരാതി നൽകിച്ച അമ്മയുടെ നടപടിയെ മദ്രാസ് ഹൈക്കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു.
ഈ കേസിൽ ശിക്ഷിക്കപ്പെട്ട 48 വയസ്സുകാരന് വിചാരണ കോടതി വിധിച്ച അഞ്ച് വർഷത്തെ തടവുശിക്ഷ ഹൈക്കോടതി റദ്ദാക്കി.
അമ്മയുടെ നിർബന്ധത്തെ തുടർന്നാണ് അച്ഛനെതിരെ മൊഴി നൽകിയതെന്ന് 13 വയസ്സുകാരി കോടതിയിൽ തുറന്നുപറഞ്ഞതോടെയാണ് കേസിലെ സത്യം പുറത്തുവന്നത്.
പുതുച്ചേരി സ്വദേശിയായ പിതാവിനെതിരെയാണ് കുട്ടി ലൈംഗിക പീഡനാരോപണം ഉന്നയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ 2023-ൽ വിചാരണ കോടതി ഇയാളെ അഞ്ച് വർഷം തടവിന് ശിക്ഷിച്ചിരുന്നു.
എന്നാൽ ജയിലിൽ കഴിയവെ, താൻ നിരപരാധിയാണെന്നും ഭാര്യയുമായുള്ള വിവാഹമോചന കേസിലെ വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നുമാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്.
ദമ്പതികൾ തമ്മിലുള്ള തർക്കങ്ങളിൽ കുട്ടികളെ ആയുധമാക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഭർത്താവിനെ കുടുക്കാൻ മകളെക്കൊണ്ട് കള്ളം പറയിച്ച അമ്മയുടെ പ്രവർത്തി നീതീകരിക്കാനാവാത്തതാണെന്ന് ജസ്റ്റിസ് നിരീക്ഷിച്ചു.
കുട്ടിയുടെ വെളിപ്പെടുത്തലും മറ്റ് സാഹചര്യ തെളിവുകളും പരിഗണിച്ചാണ് ഹൈക്കോടതി പിതാവിനെ കുറ്റവിമുക്തനാക്കിയത്.
ENGLISH SUMMARY:
The Madras High Court strongly criticised a mother for forcing her 13-year-old daughter to file a false sexual abuse complaint against the father as revenge in a marital dispute. The court quashed the five-year jail sentence awarded to the 48-year-old man by a trial court in 2023. The truth emerged after the minor told the court she gave the statement under her mother’s pressure. The High Court noted that children should not be used as tools in conflicts between spouses and acquitted the father based on the girl’s disclosure and supporting circumstances.
madras-high-court-quashes-fake-sexual-abuse-case-filed-by-daughter
Madras High Court, Fake Complaint, Sexual Abuse Case, Puducherry, Father Acquitted, Divorce Dispute, Child Witness, Legal News, Tamil Nadu News









