കുട്ടികളോട് ലൈംഗികാതിക്രമം; കാനഡയിൽ മലയാളി വൈദികൻ അറസ്റ്റിൽ
ടൊറന്റോ: പ്രായപൂർത്തിയാകാത്ത കുട്ടികളോടുള്ള ലൈംഗികാതിക്രമക്കേസിൽ കാനഡയിൽ മലയാളി വൈദികൻ അറസ്റ്റിലായ സംഭവത്തിൽ സമൂഹത്തിൽ ശക്തമായ പ്രതികരണങ്ങളാണ് ഉയരുന്നത്.
കോഴിക്കോട് സ്വദേശിയും സീറോ മലബാർ സഭയിലെ വൈദികനുമായ ഫാദർ ജെയിംസ് ചെരിക്കൽ (60) ആണ് പോലീസ് കസ്റ്റഡിയിലായത്.
16 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളോടുള്ള ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണ് പീൽ റീജിയണൽ പോലീസ് കേസെടുത്തത്.
അറസ്റ്റിന് പിന്നാലെ ടൊറന്റോ അതിരൂപത ഫാദർ ജെയിംസ് ചെരിക്കലിനെ എല്ലാ വൈദിക ചുമതലകളിൽ നിന്നും താൽക്കാലികമായി നീക്കി.
താമരശ്ശേരി അതിരൂപതയിലെ അംഗമായ ജെയിംസ് ചെരിക്കൽ കേരളത്തിലെ പ്രമുഖ കത്തോലിക്കാ സഭയിലെ വൈദികനാണ്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി കാനഡയിലെ ടൊറന്റോ അതിരൂപതയിൽ വിവിധ പള്ളികളിൽ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം.
കുട്ടികളോട് ലൈംഗികാതിക്രമം; കാനഡയിൽ മലയാളി വൈദികൻ അറസ്റ്റിൽ
ബ്രാംപ്ടണിലെ സെന്റ് ജെറോംസ് കത്തോലിക്കാ ദേവാലയത്തിലെ വികാരിയായാണ് അവസാനമായി സേവനം ചെയ്തിരുന്നത്.
ഡിസംബർ 18-നാണ് വൈദികനെതിരെ ഔദ്യോഗികമായി ലൈംഗികാതിക്രമ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്.
വൈദികന്റെ ഭാഗത്ത് നിന്ന് ആരോപണ വിധേയമായ രീതിയിലുള്ള പെരുമാറ്റ ദൂഷ്യം ഉണ്ടായതായി അറിയാൻ കഴിഞ്ഞുവെന്ന് ഡിസംബർ 20-ന് പുറത്തിറക്കിയ പ്രസ്താവനയിൽ ടൊറന്റോ അതിരൂപത വ്യക്തമാക്കി.
എന്നാൽ വിഷയം ഇപ്പോൾ കോടതിയുടെ പരിഗണനയിലായതിനാലും അന്വേഷണത്തിന്റെ സമഗ്രത സംരക്ഷിക്കേണ്ടതായതിനാലും കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്ന് പീൽ റീജിയണൽ പോലീസ് കനേഡിയൻ മാധ്യമങ്ങളോട് അറിയിച്ചു.
അറസ്റ്റിനെ തുടർന്ന് ജെയിംസ് ചെരിക്കൽ സേവനം ചെയ്തിരുന്ന ബ്രാംപ്ടണിലെ സെന്റ് ജെറോംസ് പള്ളിയിൽ കഴിഞ്ഞ വ്യാഴാഴ്ച മുതൽ വിശുദ്ധ കുർബാനകൾ റദ്ദാക്കി.
കേരളത്തിൽ നിന്നുള്ള കത്തോലിക്കാ കുടിയേറ്റക്കാർക്കായി സ്ഥാപിച്ച സിറോ മലബാർ മിഷനിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. കാനഡയിലേക്ക് പോകുന്നതിന് മുൻപ് താമരശ്ശേരി രൂപതയിൽ വിവിധ ചുമതലകൾ വഹിച്ചിട്ടുള്ളതുമാണ്.
അതേസമയം, അറസ്റ്റ് സ്ഥിരീകരിച്ചുകൊണ്ട് ടൊറന്റോ അതിരൂപത പുറത്തിറക്കിയ വിശദീകരണത്തിൽ, കേസിൽ കുറ്റാരോപണം നേരിടുന്ന വ്യക്തി നിയമപരമായി കുറ്റക്കാരനെന്ന് തെളിയിക്കപ്പെടുന്നതുവരെ നിരപരാധിയാണെന്നും, നിയമപരമായ എല്ലാ അവകാശങ്ങളും അദ്ദേഹത്തിനുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.









