പുകമഞ്ഞിൽ ശ്വാസംമുട്ടി ഡൽഹി; ട്രെയിനുകൾ വൈകിയോടുന്നു
ഡൽഹിയിൽ തിങ്കളാഴ്ച പുലർച്ചെ മുതൽ വായുഗുണനിലവാര സൂചിക കുത്തനെ ഇടിഞ്ഞത് ജനജീവിതത്തെ സാരമായി ബാധിക്കുകയാണ്.
അതീവ രൂക്ഷമായ പുകമഞ്ഞ് നഗരത്തെ മൂടിയതോടെ കാഴ്ചശേഷി ഗണ്യമായി കുറഞ്ഞു. ഇതിന്റെ ഭാഗമായി വിമാന സർവീസുകൾ ഉൾപ്പെടെ ഗതാഗത സംവിധാനങ്ങൾ വലിയ പ്രതിസന്ധിയിലായി.
ഉച്ചവരെ ഡൽഹിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന 66 വിമാനങ്ങളാണ് റദ്ദാക്കിയത്. ഇതിന് പുറമെ 60 ട്രെയിനുകൾ വൈകിയാണ് ഓടുന്നത്.
പുലർച്ചെയോടെ നഗരത്തിലെ താപനില 12 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നതും സ്ഥിതി കൂടുതൽ രൂക്ഷമാക്കി. പല പ്രദേശങ്ങളിലും കാഴ്ച പരിധി പൂജ്യത്തിനടുത്ത് എത്തിയതായി റിപ്പോർട്ടുകളുണ്ട്.
ഡൽഹിയിലെ വായുഗുണനിലവാര സൂചിക 500ന് അടുത്തെത്തിയതോടെ സ്ഥിതി അതിഗുരുതരമായി മാറിയിരിക്കുകയാണ്. ആനന്ദ് വിഹാറിലും അക്ഷർധാമിലും എയർ ക്വാളിറ്റി ഇൻഡക്സ് 493 ആയി രേഖപ്പെടുത്തി.
ദ്വാരകയിൽ 469ഉം സമീപ പ്രദേശമായ നോയിഡയിൽ 454ഉം ആണ് എക്യൂഐ. 451 മുതൽ 500 വരെ ഉള്ള എക്യൂഐ നില അതിഗുരുതര വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.
പുകമഞ്ഞിൽ ശ്വാസംമുട്ടി ഡൽഹി; ട്രെയിനുകൾ വൈകിയോടുന്നു
വിഷമയമായ പുകമഞ്ഞ് നഗരത്തെ മൂടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. വായുമലിനീകരണത്തിനൊപ്പം കടുത്ത ശൈത്യകാലാവസ്ഥയും ഉത്തരേന്ത്യയിൽ പ്രതിസന്ധി വർധിപ്പിച്ചു.
രാവിലെ രൂപപ്പെട്ട കനത്ത മൂടൽമഞ്ഞ് വിമാന ഗതാഗതത്തെയും റോഡ് ഗതാഗതത്തെയും കാര്യമായി ബാധിച്ചു.
പ്രധാനമന്ത്രിയുടെ വിമാനമടക്കം നിരവധി വിമാനങ്ങൾ മൂടൽമഞ്ഞ് മൂലം ബാധിക്കപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
ഈ സാഹചര്യത്തിൽ യാത്രക്കാർ വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് വിമാനക്കമ്പനികൾ നിർദേശം നൽകി.
അതേസമയം, ഡൽഹി സർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജീവനക്കാരിൽ 50 ശതമാനം പേർക്ക് വീടുകളിൽ നിന്ന് ജോലി ചെയ്യാനും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസുകൾ ഓൺലൈനാക്കാനും നിർദേശം നൽകിയിട്ടുണ്ട്.
സ്ഥിതി വിലയിരുത്തി കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.









