ജര്‍മനിയിൽ മലയാളി വിദ്യാർഥി ജീവനൊടുക്കി; വിടവാങ്ങിയത് പത്തനംതിട്ട സ്വദേശി
ആഹന്‍ ∙ ജര്‍മനിയിൽ മലയാളി വിദ്യാർഥി മരിച്ചു പത്തനംതിട്ട കൊടുമണ്‍ സ്വദേശി ഡെനിന്‍ സജിയാണ് (26) മരിച്ചത്.
ജര്‍മനിയിലെ ആഹന്‍ ആര്‍ഡബ്ല്യുടിഎച്ച് യൂണിവേഴ്സിറ്റിയില്‍ (RWTH Aachen University) ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായിരുന്നു.
ആഹന്‍ യൂണിവേഴ്സിറ്റി ക്ലിനിക്കില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനല്ല ശ്രമങ്ങൾ ആരംഭിച്ചു.
ജിയോളജിക്കൽ വിഷയത്തില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായിരുന്നു. കൊടുമണ്‍ വല്യയ്യത്ത് സജിയുടെയും എല്‍സമ്മയുടെയും മകനാണ്. ഒരു സഹോദരിയുണ്ട്.
അയർലണ്ടിലേക്കുള്ള കുടിയേറ്റനിയമങ്ങളിൽ അടിമുടി മാറ്റങ്ങൾ വരുന്നു; കുടിയേറ്റം കര്‍ശനമായി നിയന്ത്രിക്കാൻ നടപടിയുമായി പുതിയ നയം
ഡബ്ലിന്‍: അയർലണ്ടിലേക്കുള്ള കുടിയേറ്റത്തിന്റെ വേഗതയും വ്യാപ്തിയും കുറയ്ക്കുന്നതിനായി കർശനമായ നിയന്ത്രണങ്ങൾ ഉൾക്കൊള്ളുന്ന പുതിയ കുടിയേറ്റ നയമാറ്റങ്ങൾ ഇന്ന് രാജ്യത്തിന്റെ മന്ത്രിസഭയുടെ മുൻപിൽ എത്തുന്നു.
കുടിയേറ്റത്തിന്റെ വിവിധ ഘടകങ്ങളെ കൂടുതൽ നിയന്ത്രണാധീനമാക്കുകയും, രാജ്യത്തെ ജനസംഖ്യാ വളർച്ചയും സേവനമേഖലകളിലെ സമ്മർദ്ദവും നിയന്ത്രിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്.
ജസ്റ്റിസ്-ആഭ്യന്തരകാര്യ മന്ത്രിയായ ജിം ഒ’കാലഹാൻ അവതരിപ്പിക്കുന്ന ഈ പുതിയ നയപദ്ധതി അയർലണ്ടിലേക്കുള്ള വിദേശികളുടെ പ്രവേശന നിബന്ധനകളിൽ നിർണായകമായ മാറ്റങ്ങൾ കൊണ്ടുവരും.
പ്രാഥമിക സൂചനകൾ പ്രകാരം, രാജ്യത്തേക്ക് കുടിയേറാനുള്ള അവസരങ്ങൾ പരിമിതപ്പെടുത്തുന്നതോടൊപ്പം, ഫാമിലി റീ യൂണിഫിക്കേഷൻ പ്രകാരമുള്ള പ്രവേശനത്തിന് നിലവിലുള്ളതിനെക്കാൾ കർശനമായ നിയമങ്ങൾ ബാധകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഫാമിലി റീ യൂണിഫിക്കേഷൻ അയർലണ്ടിൽ കുടിയേറിയവർക്കും അന്താരാഷ്ട്ര തൊഴിലാളികൾക്കും ജീവിതത്തിലെ നിർണായക ഘടകമാണ്.
കുടുംബാംഗങ്ങളെ രാജ്യത്ത് ഒരുമിപ്പിക്കുന്ന ഈ സംവിധാനം ആയിരക്കണക്കിന് പേരുടെ ജീവിതത്തെ ബാധിച്ചിട്ടുള്ളതുമാണ്.
എന്നാൽ പുതിയ നിർദേശങ്ങൾ പ്രകാരം വരുമാന യോഗ്യതാ നിബന്ധനകളും, താമസക്കാലാവധിയുമായി ബന്ധപ്പെട്ട യോഗ്യതാ മാനദണ്ഡങ്ങളും, സ്പോൺസർഷിപ്പ് വ്യവസ്ഥകളും കൂടുതൽ കർശനമാക്കാൻ സർക്കാർ തയ്യാറെടുക്കുന്നു.
വരുമാന ‘ത്രഷോൾഡ്’ വർധിപ്പിക്കുന്നതും അതിൽ ഉൾപ്പെടുന്ന പ്രധാന മാറ്റങ്ങളിൽ ഒന്നാണ്. കുറഞ്ഞ വരുമാനമുള്ള തൊഴിലാളികൾ, പ്രത്യേകിച്ച് ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ ഉൾപ്പെടുന്ന ജനറൽ എംപ്ലോയ്മെന്റ് പെർമിറ്റുകാർക്ക് ഇത് വലിയ തിരിച്ചടിയായേക്കാം.
ഇവരിൽ പലർക്കും കുടുംബാംഗങ്ങളെ അയർലണ്ടിലേക്ക് കൊണ്ടുവരാൻ കഴിയാതാകാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുമെന്നാണ് ആശങ്ക.
2024-ൽ ജനറൽ എംപ്ലോയ്മെന്റ് വിസയുള്ളവരുടെ ഫാമിലി റീ യൂണിഫിക്കേഷൻ വഴി ഏകദേശം 22,000 പേർ അയർലണ്ടിൽ എത്തിയിരുന്നു.
പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നാൽ ഈ കണക്കിൽ വൻ ഇടിവ് സംഭവിക്കുമെന്ന് സർക്കാർ തന്നെ വിലയിരുത്തുന്നു. കുടിയേറ്റ പ്രവാഹത്തിന്റെ ആകെ തോത് നിയന്ത്രിക്കാനാണ് ഇതിലൂടെ ലക്ഷ്യം.
അതോടൊപ്പം, അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ വരവും നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം സർക്കാരിന്റെ ഭാഗത്ത് നടക്കുന്നു.
ഇംഗ്ലീഷ് ഭാഷ പഠനത്തിനായി അയർലണ്ടിലേക്ക് എത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം കഴിഞ്ഞ കുറച്ച് വർഷങ്ങളിലൂടെ വർധിച്ചിരിക്കുകയാണ്.
പ്രത്യേകിച്ച് ബ്രസീൽ ഉൾപ്പെടുന്ന ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഇംഗ്ലീഷ് ലാംഗ്വേജ് സ്കൂളുകളിൽ കൂടുതലായും കാണപ്പെടുന്നത്.
ഈ അതിവേഗ വർധന രാജ്യത്തിന്റെ വിദ്യാഭ്യാസ, താമസ സൗകര്യങ്ങൾ, ഗതാഗതം എന്നിവയിൽ വലിയ സമ്മർദ്ദം സൃഷ്ടിക്കുന്നുവെന്ന ജനപ്രതിനിധികളും വിദ്യാഭ്യാസ മന്ത്രാലയവും ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് വിദ്യാർത്ഥി വിസ നൽകുന്ന രീതിയിൽ മാറ്റങ്ങൾ വരുത്താനും, വിദ്യാർത്ഥി പ്രവേശനത്തിന്റെ കർശന പരിശോധനകൾ നടപ്പാക്കാനും സർക്കാർ ആലോചിക്കുന്നത്.
അയർലണ്ടിന്റെ കുടിയേറ്റ നയം ഇതുവരെ യൂറോപ്പിലെ താരതമ്യേന സൌഹൃദപരമായ നയങ്ങളിലൊന്നായിരുന്നു.
എന്നാൽ അടുത്ത വർഷങ്ങളിലെ കുടിയേറ്റസംഖ്യയിലെ വേഗത്തിലുള്ള വർധനയും, ഹൗസിംഗ് ക്രൈസിന്റെ രൂക്ഷതയും, പൊതുജനാരോഗ്യ സേവനങ്ങളിൽ അനുഭവപ്പെട്ട സമ്മർദ്ദവും സർക്കാരിനെ പുതിയ കർശന നടപടികൾ സ്വീകരിക്കാൻ നിർബന്ധിതരാക്കി.
പുതിയ കുടിയേറ്റനയം നടപ്പിലാക്കിയാൽ അയർലണ്ടിൽ കുടിയേറ്റം ആലോചിക്കുന്നവർക്ക് കൂടുതൽ രേഖകളും യോഗ്യതകളും തെളിയിക്കേണ്ട അവസ്ഥ സൃഷ്ടിക്കപ്പെടും.
അതേസമയം, നിലവിൽ രാജ്യത്ത് ജോലി ചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും അനിശ്ചിതത്വം സൃഷ്ടിക്കപ്പെടുമെന്നതാണ് വിദഗ്ധരുടെയും തൊഴിലാളി സംഘടനകളുടെയും ആശങ്ക.
ഈ നിർദേശങ്ങൾ മന്ത്രിസഭയിൽ അംഗീകരിക്കപ്പെട്ടാൽ അടുത്ത മാസങ്ങളിൽ തന്നെ നിയമപരമായ ഭേദഗതികൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അതിനാൽ അയർലണ്ടിൽ കുടിയേറ്റം ആലോചിക്കുന്നവർക്ക് പുതിയ നിബന്ധനകൾ, വരുമാന മാനദണ്ഡങ്ങൾ, വിസ പരിശോധകൾ എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് നിർബന്ധമായിരിക്കും.









