ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും റെക്കോർഡ് തകർച്ചയിൽ; കോളടിച്ച് പ്രവാസികൾ
ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും റെക്കോർഡ് താഴ്ചയിലെത്തിയിരിക്കുകയാണ്. ആഗോള വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നതിനിടെ രൂപ ഒരു ഘട്ടത്തിൽ ഡോളറിനെതിരെ 89.48 എന്ന നിലയിലേക്ക് ഇടിഞ്ഞു.
ഇതോടെ സെപ്റ്റംബർ അവസാനത്തിൽ രേഖപ്പെടുത്തിയ 88.80 എന്ന മുൻ റെക്കോർഡും മറികടന്ന് രൂപയുടെ മൂല്യത്തിൽ ഏറ്റവും വലിയ ഇടിവാണ് ഉണ്ടായത്.
അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ ശക്തമായ പ്രകടനവും പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത കുറഞ്ഞതുമാണ് ഡോളറിനെ ശക്തിപ്പെടുത്തുകയും അതോടൊപ്പം രൂപയെ സമ്മർദത്തിലാക്കുകയും ചെയ്തത്.
യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തിലെ പ്രധാന ആറു കറൻസികളോടും താരതമ്യപ്പെടുത്തി വിലനിശ്ചയിക്കുന്ന യുഎസ് ഡോളർ ഇൻഡക്സ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് 98ൽ ആയിരുന്നപ്പോൾ ഇപ്പോൾ 100ന് മുകളിലെത്തി.
അമേരിക്കയിൽ തൊഴിൽ വിപണി പുനരുജ്ജീവിതമാകുകയും സാമ്പത്തിക സൂചകങ്ങൾ ശക്തി പ്രദർശിപ്പിക്കുകയും ചെയ്യുന്നതിനെ തുടർന്ന് ഫെഡറൽ റിസർവ് ഡിസംബറിൽ പലിശനിരക്കിൽ ഇളവ് നൽകില്ലെന്നാണ് വിപണി വിലയിരുത്തൽ.
ഇന്ത്യൻ ഓഹരി വിപണിയും കഴിഞ്ഞ ദിവസങ്ങളിൽ ഗണ്യമായ തളർച്ച നേരിട്ടിരുന്നു. വിദേശ ധനകാര്യ സ്ഥാപനങ്ങൾ വൻതോതിൽ ഇന്ത്യൻ ഓഹരികൾ വിറ്റൊഴിഞ്ഞതോടെ രൂപക്ക് നേരിട്ട സമ്മർദം കൂടി.
ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും റെക്കോർഡ് തകർച്ചയിൽ; കോളടിച്ച് പ്രവാസികൾ
2025ൽ ഇതുവരെ വിദേശ നിക്ഷേപകർ ഒന്നര ലക്ഷം കോടി രൂപയ്ക്ക് മുകളിൽ ഇന്ത്യൻ വിപണിയിൽ നിന്ന് പിന്മാറിയിട്ടുണ്ടെന്നാണ് കണക്ക്.
ഇന്ത്യ-യുഎസ് വ്യാപാരകരാർ ഉടൻ യാഥാർഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നുവെങ്കിലും അനിശ്ചിതത്വം നീങ്ങാതിരുന്നതും രൂപയുടെ വീഴ്ചയ്ക്ക് കാരണമായി.
യുഎസ് പ്രസിഡന്റ് ട്രംപിന്റെ നയപ്രഖ്യാപനങ്ങളിൽ ഉൾപ്പെട്ട 50% തീരുവയാണ് ഇന്ത്യയുടെ കയറ്റുമതി മേഖലയിൽ വലിയ ആഘാതം സൃഷ്ടിച്ചത്.
വിദേശനാണയ വരുമാനം കുറഞ്ഞതോടെ രൂപയുടെ മൂല്യത്തിൽ കൂടുതൽ ഇടിവ് അനുഭവപ്പെട്ടു. അതേസമയം, ഇന്ത്യയുടെ വിദേശ നാണയ ശേഖരവും കുറഞ്ഞിരിക്കുകയാണ്.
നവംബർ 7ന് സമാപിച്ച ആഴ്ചയിൽ ഫോറെക്സ് റിസർവ് 2.7 ബില്യൺ ഡോളർ ഇടിഞ്ഞ് 687.03 ബില്യൺ ഡോളറിലേക്കാണ് കുറഞ്ഞത്.
വിപണിയിൽ ഒറ്റദിവസത്തിനുള്ളിൽ രൂപ ഇത്തരം വലിയ ഇടിവ് രേഖപ്പെടുത്തുന്നത് അപൂർവമാണ്. ഇന്നത്തെ വ്യാപാരത്തിൽ രൂപ 80 പൈസയാണ് താഴ്ന്നത്.
കഴിഞ്ഞ മേയ് 8നുശേഷം ഇത്ര വലിയ ഇടിവ് രേഖപ്പെടുത്തിയിട്ടില്ല. മേയ് 8ന് രൂപ 89 പൈസ താഴ്ന്നിരുന്നു. ഇന്ന് രാവിലെ വ്യാപാരം ആരംഭിക്കുമ്പോൾ രൂപ 3 പൈസ ഉയർന്ന നിലയിലാണ് തുടങ്ങിയതെങ്കിലും തുടർന്നുണ്ടായ ശക്തമായ സമ്മർദം രൂപയെ താഴോട്ടു തള്ളി.
ഇതോടെ റിസർവ് ബാങ്ക് ഇടപെടാൻ സാധ്യതയുണ്ടെന്നും പൊതുമേഖലാ ബാങ്കുകൾ വഴി ഡോളർ വിറ്റൊഴിഞ്ഞ് രൂപയെ സ്ഥിരപ്പെടുത്താൻ ശ്രമിക്കുമെന്നും സൂചന ലഭിച്ചിട്ടുണ്ട്.
രൂപയുടെ ഇടിവ് ഇന്ത്യയിൽ സാമ്പത്തികമായി നേട്ടങ്ങളുടെയും നഷ്‌ടങ്ങളുടെയും മിശ്രഫലങ്ങൾ സൃഷ്ടിക്കുന്നു. കയറ്റുമതി മേഖലയ്ക്ക് ഇത് സിദ്ധാന്തപരമായി നേട്ടമാകുമെങ്കിലും ഉയർന്ന തീരുവകൾ വരുമാനത്തെ ബാധിക്കുന്നുണ്ട്.
ഇറക്കുമതി ചെലവുകൾ ഉയരുന്നതോടെ ആഭ്യന്തര വിപണിയിലെ വിലയും പണപ്പെരുപ്പവും വർധിക്കാൻ സാധ്യതയുണ്ട്.
ക്രൂഡ് ഓയിൽ, സ്വർണം, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ, അസംസ്കൃതവസ്തുക്കൾ എന്നിവയുടെ ഇറക്കുമതിക്കുള്ള ചെലവ് കൂടുന്നത് സാധാരണ ജനങ്ങളുടെ ദിനവ്യയങ്ങളിലും ആഴത്തിൽ ബാധിച്ചേക്കാം.
ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കുറവും വ്യാപാരക്കമ്മിയും കൂടിവരുന്നത് സമ്പദ്‌വ്യവസ്ഥക്ക് സമ്മർദമുണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികളും വിദേശയാത്രകൾ നടത്തുന്നവരും കൂടുതൽ പണം ചെലവഴിക്കേണ്ടിവരികയും പഠനച്ചെലവും യാത്രാചെലവും വർധിക്കുകയുമാണ്.
എന്നാൽ അതേ സമയം വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികൾക്ക് രൂപയുടെ താഴ്ച വലിയ നേട്ടമായി മാറുന്നു. ഒരു ഡോളർ അയച്ചാൽ ലഭിക്കുന്ന രൂപയുടെ വിനിമയ മൂല്യം കൂടുന്നതോടെ നാട്ടിലേക്ക് കൂടുതൽ പണം അയയ്ക്കാൻ ഇത് മികച്ച അവസരമാണ്.
കഴിഞ്ഞ മാസം 88 രൂപ ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ 89.48 രൂപ ലഭിക്കുന്നത് പ്രവാസികൾക്ക് ഗുണകരമാണ്. ദിർഹം, റിയാൽ തുടങ്ങിയ ഗൾഫ് കറൻസികൾക്കും ഡോളറിനൊപ്പം മൂല്യം ഉയർന്നതോടെ പണമയക്കൽ നിരക്ക് 24 രൂപയ്ക്കും അതിനുമുകളിലേക്കും എത്തിയിട്ടുണ്ട്.









