ഇടുക്കി രാജാക്കാട് ടൂറിസ്റ്റ് ബസ് മറിഞ്ഞു; രക്ഷാപ്രവർത്തനഭം തുടരുന്നു; ഇലക്ട്രിക് പോസ്റ്റ് അടക്കം ഇടിച്ച് മറിച്ചു
ഇടുക്കിയിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽപെട്ടു. തേക്കടി സന്ദർശിച്ച ശേഷം മൂന്നാറിലേക്ക് പോവുകയായിരുന്ന തമിഴ്നാട്ടുകാർ സഞ്ചരിച്ച ബസാണ് മറിഞ്ഞത്. രാജാക്കാടിനു സമീപം വട്ടക്കണ്ണിപ്പാറയിൽ ആണ് സംഭവം.
സമീപത്തെ ഇലക്ട്രിക് പോസ്റ്റ് അടക്കം ഇടിച്ചിട്ട ശേഷമാണ് ബസ് മറിഞ്ഞത്. കുട്ടികളടക്കം 19 പേരാണ് ബസിലുണ്ടായിരുന്നത്. പരുക്കേറ്റ മൂന്നു പേരെ ആശുപത്രിയിലേക്കു മാറ്റിയതായാണു വിവരം.
രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പിന്നീട് അടിമാലി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ബസ് അമിതവേഗതയിലായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്.
ടോൾ നിർത്തിയതിന്റെ പ്രതികാരം: പാലിയേക്കരയില്‍ നല്‍കിയിരുന്ന എല്ലാ സേവനങ്ങളും നിര്‍ത്തിവെച്ച് കരാര്‍ കമ്പനി
ടോൾ നിർത്തിയതിന്റെ പ്രതികാരമായി പാലിയേക്കരയില്‍ പൊതുജനങ്ങള്‍ക്ക് നല്‍കിയിരുന്ന എല്ലാ സേവനങ്ങളും നിര്‍ത്തിവെച്ച് കരാര്‍ കമ്പനി.
ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടേതാണ് നടപടി. ഹൈക്കോടതി ടോള്‍ നിര്‍ത്തിവെച്ച പശ്ചാത്തലത്തിലാണ് ആംബുലന്‍സ് സേവനം ഉള്‍പ്പെടെ നിര്‍ത്തിയത്.
ടോള്‍ പുനസ്ഥാപിക്കുന്നത് വരെ ഒരു തരത്തിലുള്ള സേവനങ്ങളും നല്‍കേണ്ടതില്ലാ എന്നാണ് ഗുരുവായൂര്‍ കമ്പനിയുടെ തീരുമാനം. പാലിയേക്കരയിലെ ടോള്‍ പിരിവ് നാലാഴ്ചത്തേക്ക് താല്‍കാലികമായി മരവിപ്പിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്.
ഈ സമയം കൊണ്ട് ഇവിടുത്തെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് ഗതാഗതയോഗ്യമാക്കണം എന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് കോടതി മുന്നോട്ടുവെച്ചിരിക്കുന്നത്.
ഇതിന് പ്രതികാരമെന്നോണമുള്ള നടപടിയാണ് ഇപ്പോള്‍ കമ്പനി സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ റോഡിലെ അറ്റകുറ്റപ്പണികളും കരാര്‍ കമ്പനി പൂര്‍ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്.
മാത്രമല്ല, ടോള്‍ പിരിക്കുന്നതിന് പകരമായി ഇവിടെ ജനങ്ങള്‍ക്ക് നല്‍കിയിരുന്ന സേവനങ്ങളെല്ലാം നിര്‍ത്തിവെക്കുകയാണ് എന്നാണ് കമ്പനി അറിയിക്കുന്നത്.