വിഎസ്സിന്റെ വിയോഗം; ഇന്ന് പൊതുഅവധി
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തെത്തുടർന്ന് സംസ്ഥാനത്ത് ഇന്ന് അവധി പ്രഖ്യാപിച്ചു.
സർക്കാർ സ്ഥാപനങ്ങൾക്കും പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾക്കും സ്വയം ഭരണ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.
ഇന്ന് മുതൽ സംസ്ഥാനമൊട്ടാകെ മൂന്ന് ദിവസം ഔദ്യോഗികമായി ദുഃഖാചരണം നടത്തും. ഇന്ന് നടത്താനിരുന്ന കാലിക്കറ്റ് സർവകലാശാലാ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് 26ലേക്ക് മാറ്റി.
വി എസ്സിന്റെ സംസ്കാരം ബുധനാഴ്ച
അന്തരിച്ച മുതിർന്ന കമ്യൂണിസ്റ്റ് നോതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ മൃതസംസ്കാരം ബുധനാഴ്ച.
നാളെ രാവിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. അതിന് ശേഷം ആലപ്പുഴ ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം ആലപ്പുഴയിൽ വലിയ ചുടുകാട് ശ്‌മശാനത്തിൽ വൈകിട്ടോടെ സംസ്കാരം നടക്കും.
ഇന്നു രാവിലെ ദർബാർ ഹാളിൽ പൊതുദർശനം ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ഇന്ന് വൈകിട്ട് ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും.
ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ മാസം 23 മുതൽ എസ്‌യുടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഇന്നലെ വൈകിട്ട് 3.20 ന് അദ്ദേഹം വിടവാങ്ങിയത്. പാർട്ടി പതാകകൾ താഴ്ത്തിക്കെട്ടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നിർദേശം നൽകി.
English Summary :
Following the demise of former Chief Minister and veteran communist leader V.S. Achuthanandan, a public holiday has been declared in the state today