തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ചികിത്സാ പിഴവ്
തൊടുപുഴ: തൊടുപുഴ താലുക്ക് ആശുപത്രിയില്‍ ചികിത്സാ പിഴവെന്ന് പരാതി. കാലില്‍ കയറിയ മരക്കുറ്റി പൂര്‍ണമായും നീക്കം ചെയ്യാതെ പറഞ്ഞയച്ചുവെന്നാണ് ആരോപണം.
ആനക്കയം സ്വദേശി രാജു(62)വാണ് പരാതിയുമായി രംഗത്തെത്തിയത്. ആശുപത്രിക്കാരുടെ അനാസ്ഥ മൂലം രണ്ട് മാസത്തോളം വേദനയും പഴുപ്പുമായി നടക്കേണ്ടി വന്നുവെന്ന് രാജു പറയുന്നു.
തുടർന്ന് പാലായിലെ സ്വകാര്യ ആശുപതിയില്‍ നടത്തിയ ശസ്ത്രക്രിയയിലാണ് മരക്കുറ്റി പുറത്തെടുത്തതെന്നും രാജു കൂട്ടിച്ചേർത്തു. മരപ്പണിക്കാരനായ രാജുവിന്റെ കാലില്‍ ജോലി ചെയ്യുന്നതിനിടെയാണ് മരക്കഷ്ണം തറച്ചുകയറിയത്.
ഏപ്രില്‍ എട്ടിനായിരുന്നു സംഭവം. തുടര്‍ന്ന് ഏപ്രില്‍ പത്തിന് തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. എന്നാൽ മുറിവ് പരിശോധിച്ച ഡോക്ടര്‍ ആദ്യഘട്ടത്തില്‍ മരുന്നുവെച്ച് കെട്ടി വിടുകയാണ് ചെയ്തത്.
പിന്നാലെ വേദന ശക്തമായതോടെ വീണ്ടും ചികിത്സ തേടി. മുറിവ് പരിശോധിച്ച ഡോക്ടര്‍ സ്‌കാന്‍ ചെയ്യാന്‍ നിര്‍ദേശിച്ചു. തുടർന്ന് സ്‌കാനിംഗില്‍ കാലില്‍ മരക്കുറ്റി തറച്ചുകയറിയതായി കണ്ടെത്തി.
തുടർന്ന് ഏപ്രില്‍ 30 ന് നടത്തിയ ശസ്ത്രക്രിയയില്‍ മരക്കുറ്റിയുടെ ഒരു ഭാഗം നീക്കം ചെയ്തു. എന്നാൽ മറ്റൊരു ഭാഗം കാലില്‍ തന്നെ തറച്ചിരുന്നു.
പക്ഷെ മറ്റ് കുഴപ്പങ്ങള്‍ ഇല്ലെന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ പറഞ്ഞയക്കുകയായിരുന്നു.
ഇതിന് ശേഷവും രാജുവിന് കാലില്‍ കലശലായ വേദന അനുഭവപ്പെട്ടു. ഇതിന് പുറമേ തുടരെ പഴുപ്പും വരാന്‍ തുടങ്ങി. പ്രമേഹ രോഗിയായതിനാൽ അതുകൊണ്ടാകാം ഇങ്ങനെ സംഭവിക്കുന്നതെന്നായിരുന്നു രാജു ആദ്യം കരുതിയിരുന്നത്.
രണ്ട് മാസത്തോളം അദ്ദേഹം വേദന സഹിച്ചു. തുടര്‍ന്ന് പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
ഇവിടെ നടത്തിയ പരിശോധനയിലാണ് കാലില്‍ മരക്കുറ്റിയുടെ ഒരു ഭാഗം തറഞ്ഞിരിക്കുന്നുവെന്ന് വ്യക്തമായത്.
തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ മരക്കുറ്റി നീക്കം ചെയ്യുകയായിരുന്നു.
വീണ്ടും ഗുരുതര ചികിത്സാപ്പിഴവ്; തുന്നിക്കെട്ടിയ മുറിവില്‍ നിന്ന് 5 മാസത്തിന് ശേഷം മരച്ചീള് കണ്ടെത്തി
തൃശ്ശൂര്‍: സംസ്ഥാനത്ത് വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി. കാലില്‍ മരക്കൊമ്പ് കൊണ്ട് പരുക്കേറ്റ് ചികിത്സ തേടിയ ആളുടെ കാലില്‍ നിന്ന് അഞ്ച് മാസത്തിന് ശേഷം മരകഷ്ണം കണ്ടെത്തി.
തൃശ്ശൂര്‍ ചേലക്കര താലൂക്ക് ആശുപത്രിയിലാണ് സംഭവം. പങ്ങാരപ്പള്ളി സ്വദേശി ചന്ദ്രനാണു ദുരനുഭവം നേരിട്ടത്.
അഞ്ച് മാസക്കാലത്തോളെ തന്റെ കാലില്‍ വേദനയും നീരും വന്നെന്നും തുന്നിക്കെട്ടിയ ഭാഗം മുഴച്ചുവന്നെന്നും രോഗി പറയുന്നു.
കഴിഞ്ഞ ജനുവരിയിലാണ് ചന്ദ്രൻ ചേലക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. കാലില്‍ മരക്കമ്പ് തറച്ചുകയറിയെന്ന് ചന്ദ്രന്‍ അറിയിച്ചിരുന്നതാണ്.
എന്നാൽ മരക്കമ്പ് തറച്ച് മുറിവുണ്ടായെന്ന് മാത്രം പറഞ്ഞ് ആശുപത്രി അധികൃതര്‍ തുന്നിക്കെട്ടി വിടുകയായിരുന്നു.
പിന്നാലെ കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചന്ദ്രന്‍ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെത്തി. അപ്പോഴേക്കും മുറിവേറ്റ ഭാഗം നന്നായി മുഴച്ചുവന്നിരുന്നു.
ഇവിടെ നിന്ന് ഉടന്‍ തന്നെ സര്‍ജറി വേണമെന്ന് വടക്കാഞ്ചേരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.
തുടര്‍ന്ന് ഡോക്ടേഴ്‌സ് ചന്ദ്രന്റെ കാലിന്റെ മുഴ കീറിയപ്പോഴാണ് അതില്‍ നിന്ന് രണ്ടിഞ്ചോളം വലിപ്പമുള്ള മരക്കഷ്ണം കണ്ടെത്തിയത്.
കൂലിപ്പണിക്കാരനായ ചന്ദ്രന് കാലുവേദന മൂലം കഴിഞ്ഞ അഞ്ചുമാസക്കാലത്ത് പണിക്ക് പോലും പോകാന്‍ കഴിഞ്ഞിരുന്നില്ല.
Summary: A medical negligence complaint has been raised at Thodupuzha Taluk Hospital after a wooden splinter was allegedly not fully removed from a patient’s leg.