ഗുരുവായൂരിലെ ഹോട്ടൽ അടിച്ചു തകർത്തു
തൃശൂർ: പണിമുടക്ക് ദിവസം തുറന്ന് പ്രവർത്തിച്ച ഹോട്ടൽ അടിച്ചു തകർത്ത കേസിൽ അഞ്ച് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങപ്പുറം സ്വദേശി സുരേഷ് ബാബു (38), തിരുവെങ്കിടം പ്രസാദ് (40), പളുവായ് സ്വദേശിയായ അനീഷ് (45), മാവിൻചുവട് മുഹമ്മദ് നിസാർ (50), കാരക്കാട് രഘു (49) എന്നിവരെയാണ് ഗുരുവായൂർ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തത്.
ഗുരുവായൂർ പടിഞ്ഞാറെ നടയിലുള്ള സൗപർണിക ഹോട്ടലിനു നേരെയാണ് ആക്രമണം ഉണ്ടായത്. പണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മിക്ക കടകളും അടച്ചിട്ടിരുന്ന സമയത്ത് സൗപർണിക ഹോട്ടൽ തുറന്നു പ്രവർത്തിക്കുകയായിരുന്നു.
ഇതേത്തുടർന്ന് ഒരു സംഘം ആളുകൾ ഹോട്ടലിലേക്ക് അതിക്രമിച്ചു കയറി വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തി.
ഗുരുവായൂർ ടെമ്പിൾ ഇൻസ്പെക്ടർ ജി അജയകുമാർ നേതൃത്വത്തിലുള്ള പൊലീസാണ് പ്രതികളെ പിടികൂടിയത്.
സബ് ഇൻസ്പെക്ടർ പ്രീത ബാബു, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ അഭിലാഷ്, സാജൻ വിനയൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീനാഥ്, ഗഗേഷ്,
സിവിൽ പൊലീസ് ഓഫീസർമാരായ റമീസ്, ജോയ് ഷിബു, അനൂപ് എസ്ജെ എന്നിവരും സംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായ പ്രതികളെ ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
പഠിപ്പുമുടക്കിനിടെ സ്കൂളിലെ പാചകത്തൊഴിലാളിയെ കൈയേറ്റം ചെയ്തു; ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരേ കേസ്
കണ്ണൂർ: സ്കൂളിലെ പാചകത്തൊഴിലാളിയെ കൈയേറ്റം ചെയ്ത സംഭവത്തിൽ ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരേ പോലീസ് കേസെടുത്തു. എസ്എഫ്ഐ പഠിപ്പുമുടക്കിനിടെയാണ് അതിക്രമം നടന്നത്.
പേരാവൂർ ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി അക്ഷയ മനോജിനെതിരേയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കണ്ണൂർ മണത്തണ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പാചകത്തൊഴിലാളി വസന്തയ്ക്ക് നേരെയായിരുന്നു എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണം.
രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്ന സ്കൂളിലെ പാചക പുരയിൽ വെച്ചാണ് സംഭവം. ഉച്ചഭക്ഷണം തയ്യാറായാൽ ക്ലാസ് തുടരും എന്ന കാരണം പറഞ്ഞ് പ്രവർത്തകർ പാചകത്തൊഴിലാളിയെ കൈയേറ്റം ചെയ്യുകയായിരുന്നു.
എസ്എഫ്ഐയുടെ സമരമായതിനാൽ ക്ലാസ്സില്ലെന്നും അതുകൊണ്ട് ഭക്ഷണം പാകം ചെയ്യരുതെന്നും പറഞ്ഞ പ്രവർത്തകർ ഇതിനെ എതിർത്ത തൊഴിലാളിയുമായി വാക്കേറ്റത്തിലേർപ്പെടുകയായിരുന്നു. പിന്നാലെ പ്രവർത്തകർ വേവിക്കാൻ എടുത്ത അരി തട്ടിക്കളയുകയും ചെയ്തു.
പണിമുടക്കിന് ജോലിക്കെത്തിയ അധ്യാപകരെ അകത്താക്കി സ്കൂൾ ഗേറ്റ് പൂട്ടി സമരക്കാർ; പൂട്ട് തകർത്ത് പോലീസ്
തിരുവനന്തപുരം: അഖിലേന്ത്യ പണിമുടക്ക് ദിവസം ജോലിക്കെത്തിയ അധ്യാപകരെ അകത്താക്കി സ്കൂളിന്‍റെ ഗേറ്റ് പുറത്തുനിന്ന് പൂട്ടി സമരാനുകൂലികൾ.
അരുവിക്കര എല്‍പിസ്‌കൂളില്‍ ജോലിക്കെത്തിയ അഞ്ച് അധ്യാപകരെയാണ് സ്‌കൂൾ മതിൽക്കെട്ടിന് ഉള്ളിലാക്കി സമരാനുകൂലികൾ ഗേറ്റ് പൂട്ടിയത്.
ജോലിസമയം കഴിഞ്ഞിട്ടും തുറന്നുനൽകാതിരുന്നതോടെ പോലീസ് എത്തി പൂട്ടുതകർത്ത് അധ്യാപകരെ പുറത്തിറക്കുകയായിരുന്നു.
പണിമുടക്ക് ദിനത്തിൽ അധ്യാപകർ ജോലിക്കെത്തിയതിൽ പ്രകോപിതരായാണ് പ്രവർത്തകർ ഗേറ്റ് പുറത്തുനിന്ന് പൂട്ടിയതെന്നാണ് വിവരം. താക്കോലുമായി സമരക്കാർ പോകുകയും ചെയ്തു.
എന്നാൽ ഡ്യൂട്ടിസമയം കഴിഞ്ഞ് ഗേറ്റ് തുറക്കാം എന്നായിരുന്നു സമരക്കാരുടെ നിലപാട്. പക്ഷെ, സ്കൂളിന്‍റെ പ്രവർത്തനസമയമായ 3.30 കഴിഞ്ഞിട്ടും ഗേറ്റ് തുറന്നുനൽകിയില്ല.
ഇതോടെയാണ് അരുവിക്കര സി.ഐ യുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി പൂട്ട് തല്ലി തകർത്ത് അധ്യാപകരെ പുറത്തിറക്കിയത്.
Summary: Five individuals have been arrested by Guruvayur Temple Police for vandalizing a hotel that remained open during a strike. The accused include Suresh Babu, Prasad, Aneesh, Muhammad Nisar, and Raghu from various localities.