റെയിൽവേയുടെ നിർണായക മാറ്റങ്ങൾ
ന്യൂഡൽഹി: ഈ മാസം മുതൽ രാജ്യത്ത് ട്രെയിൻ ഗതാഗതത്തിൽ നിർണായക മാറ്റങ്ങളാണ് റെയിൽവേ നടപ്പിലാക്കിയത്.
ടിക്കറ്റ് നിരക്ക്, റിസർവേഷൻ ചാർട്ട് തയാറാക്കൽ, തത്കാൽ ബുക്കിങ്, ടിക്കറ്റ് റീഫണ്ട് തുടങ്ങിയവയിലാണു മാറ്റങ്ങൾ.
ബുക്കിങ് കൂടുതല്‍ അനായാസമാക്കുകയും യാത്രകളിലെ സമ്മര്‍ദം കുറക്കുകയുമാണ് ലക്ഷ്യമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ടിക്കറ്റ് നിരക്ക് വർധിച്ചു
അഞ്ച് വർഷത്തിന് ശേഷമാണ് ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ചാർജ് വർധിപ്പിച്ചത്.
എസി കോച്ചുകളിൽ കിലോ മീറ്ററിന് രണ്ട് പൈസ വീതവും നോൺ-എ സി സ്ലീപ്പർ, ജനറൽ കോച്ചുകളിൽ കിലോ മീറ്ററിന് ഒരു പൈസ വീതവുമാണ് കൂട്ടിയത്.
വന്ദേഭാരത് ഉൾപ്പടെ എല്ലാ ട്രെയിനുകൾക്കും ഈ നിരക്ക് വർധന ബാധകമാണ്.
പാസഞ്ചർ ട്രെയിനുകളിലെ ജനറൽ കോച്ചുകളിൽ 500 കിലോ മീറ്ററിന് മുകളിലേക്കുള്ള യാത്രക്ക് മാത്രമാണ് വർധന വരുത്തിയിട്ടുള്ളത്.
എക്സ്പ്രസ് ട്രെയിനിൽ 1000 കിലോമീറ്റർ സഞ്ചരിക്കാൻ നോൺ എ സി കോച്ചിൽ 10 രൂപയും എ സി കോച്ചിൽ 20 രൂപയും ആണ് അധികമായി നൽകേണ്ടത്.
അതേസമയം മുൻകൂട്ടി ബുക്ക് ചെയ്ത ടിക്കറ്റുകൾക്കും സീസൺ ടിക്കറ്റുകാർക്കും നിരക്ക് വർധന ബാധകമല്ല എന്നും റെയിൽവേ വ്യക്തമാക്കി.
നിരക്ക് വർധന കിലോമീറ്ററിന് ഇങ്ങനെ:
സ്ലീപ്പർ ക്ലാസ് ഓർഡിനറി–50 പൈസ
ഫസ്റ്റ് ക്ലാസ് ഓർഡിനറി–50 പൈസ
സെക്കൻഡ് ക്ലാസ് (മെയിൽ/എക്സ്പ്രസ്)– ഒരു പൈസ
സ്ലീപ്പർ ക്ലാസ് (മെയിൽ/എക്സ്പ്രസ്)– ഒരു പൈസ
ഫസ്റ്റ് ക്ലാസ് (മെയിൽ/എക്സ്പ്രസ്)– ഒരു പൈസ
എസി ചെയർ കാർ–2 പൈസ, എസി 3 ടയർ/3 ഇ–2 പൈസ, എസി 2 ടയർ–2 പൈസ, എസി ഫസ്റ്റ് ക്ലാസ്/ഇസി/ഇഎ–2 പൈസ
തത്കാൽ ടിക്കറ്റിന് ആധാർ
ജൂലൈ ഒന്ന് മുതൽ ഐആർസിടിസി വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും ആധാർ അടിസ്ഥാനമാക്കിയുള്ള ഒടിപി പരിശോധനയ്ക്കു ശേഷമേ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാനാകൂ.
ആധാർ വഴി തിരിച്ചറിഞ്ഞ ഉപയോക്താക്കൾക്കു മാത്രമേ തത്കാൽ ടിക്കറ്റ് ലഭിക്കൂ എന്ന് ചുരുക്കം.
കൗണ്ടറിലൂടെ നേരിട്ടു ബുക്ക് ചെയ്യാനും ആധാർ നമ്പർ നൽകണം. തത്കാൽ ബുക്കിങ്ങിന്റെ ആദ്യ അരമണിക്കൂറിൽ ഏജന്റുമാർക്കു വിലക്കേർപ്പെടുത്തി.
എസി ക്ലാസ് ബുക്കിങ്ങിന് രാവിലെ 10 മുതൽ 10.30 വരെയും എസി ഇതര ക്ലാസ് ബുക്കിങ്ങിന് രാവിലെ 11.00 മുതൽ 11.30 വരെയുമാണു നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
റിസർവേഷൻ ചാർട്ട് പ്രസിദ്ധീകരിക്കുന്നത് 8 മണിക്കൂർ മുൻപ്
റിസർവേഷൻ ചാർട്ട് 8 മണിക്കൂർ മുൻപു പ്രസിദ്ധീകരിക്കാനും റെയിൽവേ തീരുമാനിച്ചു. ഇതുവരെ 4 മണിക്കൂർ മുൻപാണ് ചാർട്ട് പ്രസിദ്ധീകരിച്ചിരുന്നത്.
ഉച്ചയ്ക്ക് 2നു മുൻപു പുറപ്പെടുന്ന ട്രെയിനുകളിലെ ചാർട്ട് തലേന്ന് രാത്രി 9നു പ്രസിദ്ധീകരിക്കാനുമാണ് തീരുമാനം.
വെയ്റ്റ് ലിസ്റ്റ് ടിക്കറ്റുകളിൽ വർധന
ട്രെയിനിലെ ബെർത്തിന്റെ എണ്ണത്തിന്റെ 60% വരെ വെയ്റ്റ് ലിസ്റ്റ് ടിക്കറ്റുകൾ ആണ് നൽകുന്നത്. ഇത് 25 ശതമാനമായി വെട്ടിക്കുറച്ച നടപടിയാണു പിൻവലിച്ചത്.
പുറപ്പെടുന്ന സ്റ്റേഷനിൽനിന്ന് ഓരോ വിഭാഗത്തിലെയും മൊത്തം ബെർത്തുകളുടെ 60% വരെ വെയ്റ്റ് ലിസ്റ്റ് ടിക്കറ്റുകൾ നൽകും.
പരമ സാത്വികനാണ് ഈ വന്ദേഭാരത് എക്സ്പ്രസ്; ഇന്ത്യയിലെ ആദ്യത്തെ പ്യൂർ വെജ് ട്രെയിൻ
ഇടയ്ക്കുള്ള സ്റ്റേഷനുകളിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്നവർക്ക് അത് 30 ശതമാനമായിരിക്കും. തത്കാൽ ടിക്കറ്റുകൾക്കും ഇതേ രീതി തുടരും.
റീഫണ്ട് അപേക്ഷ ഇനി മുതൽ ഓൺലൈനിൽ
ട്രെയിൻ യാത്ര സമയത്തുണ്ടാകുന്ന അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടി റീഫണ്ട് അപേക്ഷ ഓൺലൈനിൽ നൽകാം.
3 മണിക്കൂറിലേറെ വൈകിയോടൽ, എസി പ്രവർത്തിക്കാതിരിക്കൽ, ട്രെയിൻ മറ്റൊരു റൂട്ടിലൂടെ സഞ്ചരിക്കൽ എന്നീ കാര്യങ്ങൾക്ക് ടിക്കറ്റ് ഡിപ്പോസിറ്റ് രസീത് (ടിഡിആർ) ഫയൽ ചെയ്യാം. ഐആർസിടിസി സൈറ്റിലും ആപ്പിലും ടിഡിആർ ഫയൽ ചെയ്ത് റീഫണ്ട് വാങ്ങാം.
പുതിയ പിആര്‍എസ് സംവിധാനത്തില്‍ സീറ്റ് തെരഞ്ഞെടുക്കാനും നിരക്കുകള്‍ അറിയാൻ കഴിയും.
അതേസമയം ദിവ്യാഞ്ജന്‍(ശാരീരിക പരിമിതികള്‍ ഉള്ളവര്‍), വിദ്യാര്‍ഥികള്‍, രോഗികള്‍ എന്നിവര്‍ക്ക് പ്രത്യേകം പരിഗണന തുടരുകയും ചെയ്യും.
Summary: Indian Railways has implemented major changes in train operations from this month, including revisions in ticket fares, reservation chart preparation, Tatkal booking rules, and ticket refund policies.