മരങ്ങൾക്കിടയിൽ ഞെരിഞ്ഞമർന്ന് തൊഴിലാളി
ഇടുക്കി: നെടുങ്കണ്ടത്ത് കൃഷിയിടത്തില്‍ ചാഞ്ഞുനിന്ന മരം മുറിക്കുന്നതിനിടെ തൊഴിലാളി മരത്തിനടയിൽ പെട്ടു. രണ്ടു മരങ്ങള്‍ക്കിടയില്‍ ഞെരിഞ്ഞ് കുടുങ്ങിയ തൊഴിലാളിയെ എറെ പണിപ്പെട്ടാണ് രക്ഷപ്പെടുത്തിയത്.
നെടുങ്കണ്ടം കോമ്പയാര്‍ ഇല്ലിമൂട്ടില്‍ രാജേഷ്(45) ആണ് മരങ്ങള്‍ക്കിടയില്‍ കുടുങ്ങിയത്. കോമ്പയാറിലെ സ്വകാര്യ കൃഷിഭൂമിയില്‍ തിങ്കളാഴ്ചയായിരുന്നു അപകടം.
കൃഷിഭൂമിയില്‍ നിന്ന കാറ്റാടി മരം കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും ചാഞ്ഞിരുന്നു. ഇത് മുറിച്ചു മാറ്റുന്നതിനായി രാജേഷ് മരത്തിന്റെ ശിഖരങ്ങള്‍ വെട്ടുകയായിരുന്നു.
സമീപത്തു നിന്ന പ്ലാവില്‍ കയറി നിന്നായിരുന്നു ശിഖരങ്ങള്‍ വെട്ടിയത്. ഇതിനിടയ്ക്ക് കാറ്റാടി മരം രാജേഷ് കയറി നിന്ന പ്ലാവിന്റെ മുകളിലേയ്ക്ക് ചെരിഞ്ഞ് പ്ലാവില്‍ തങ്ങി നിന്നു.
ഇതോടെ രാജേഷ് രണ്ടു മരങ്ങള്‍ക്കുമിടയിലായി അമര്‍ന്ന നിലയിലായി. ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ നെടുങ്കണ്ടം അഗ്‌നിരക്ഷാ സേനയെ വിവരമറിയിച്ചു.
അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് ചാഞ്ഞുനിന്ന മരത്തില്‍ വടം കെട്ടി വലിച്ച് രാജേഷിനെ മരങ്ങള്‍ക്കിടയില്‍ നിന്നും മോചിപ്പിച്ചു.
രാജേഷിനെ മറ്റൊരു വടത്തില്‍ ബന്ധിപ്പിച്ച് താഴെ ഇറക്കുകയും നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തൊഴിലാളികളുടെ പരിക്കുകൾ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.