ചുമടുതാങ്ങിയിലെ ശ്രീനിധി ഇപ്പോൾ തിരക്കുള്ള ടൂർ ഓപ്പറേറ്ററാണ്
കണ്ണൂർ: വീൽചെയറിലാണെങ്കിലും മനസിന് ചിറകുണ്ട്. എല്ലുകൾക്ക് ബലക്ഷയം എത്തിക്കുന്ന സെറിബ്രൽ പാൾസി രോഗാവസ്ഥയിൽ ജനിച്ച ടി.വി. ശ്രീനിധി കേശവൻ (21) ഇതിനകം ഇരുപതിലധികം ശസ്ത്രക്രിയകൾ കഴിഞ്ഞു.
അടുത്ത ആഴ്ച തുടയെല്ലിന് വീണ്ടും ശസ്ത്രക്രിയ. വേദന സംഹാരികളോടെയാണ് സാധാരണ ദിവസങ്ങൾ.
എങ്കിലും വേദനയെയും വിധിയെയും മറികടന്ന് തന്റെ ജീവിത വഴിയെ കുറിച്ച് ആത്മവിശ്വാസത്തോടെ മുന്നേറുന്ന യുവാവാണ് പിലാത്തറ ചുമടുതാങ്ങിയിലെ ശ്രീനിധി.
വീൽചെയറിൽ നിന്ന് തന്നെ തിരക്കേറിയ ടൂർ ഓപ്പറേറ്ററായി പ്രവർത്തിക്കുന്ന അദ്ദേഹം ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിൽ നിന്ന് വിദേശ-ദേശീയ ടൂർ പാക്കേജുകൾ വരെ ഒരുക്കുന്നു.
എറണാകുളത്തെ ‘ട്രാവൽ ഗൈഡ്’ എന്ന സ്ഥാപനവുമായി ചേർന്നാണ് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നത്.
സുഹൃത്തുക്കളോടൊപ്പം നടത്തിയ യാത്രാനുഭവങ്ങളാണ് ഈ മേഖലയിലേക്ക് അദ്ദേഹത്തെ ആകർഷിച്ചത്.
കൂടാതെ ആവശ്യക്കാരുടെ മെഡിക്കൽ അപ്പോയിന്റ്മെന്റുകളും ബുക്ക് ചെയ്തു നൽകുന്നുണ്ട്.
സെറിബ്രൽ പാൾസി ക്വാഡ്രാപ്ലീജിക് സിവിയർ എന്ന രോഗാവസ്ഥയോടെയാണ് ശ്രീനിധി ജനിച്ചത്.
ഇപ്പോൾ പയ്യന്നൂർ കോളേജിലെ ബി.എ ഇംഗ്ലീഷ് ഫൈനൽ ഇയർ വിദ്യാർത്ഥിയാണ്. അമ്മയാണ് ഓരോ ദിവസവും കോളേജിലേക്ക് കൊണ്ടുപോയി തിരികെ കൂട്ടിക്കൊണ്ടുവരുന്നത്.
സഹപാഠിയായ ദർശൻ നോട്ടുകൾ തയ്യാറാക്കി സഹായിക്കുന്നു. ആരോഗ്യപ്രശ്നങ്ങളാൽ കുറച്ച് നാളുകളായി ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയുന്നില്ല. എസ്.എസ്.എൽ.സി, ഹയർസെക്കന്ററി പരീക്ഷകളിൽ ഉന്നത വിജയം നേടിയിട്ടുണ്ട്.
പെരിങ്ങോം കേന്ദ്രീയ വിദ്യാലയ അധ്യാപകൻ ടി.വി. മാധവന്റെയും ലളിതാംബികയുടെയും മകനാണ് ശ്രീനിധി. സഹോദരൻ ശ്രീവർദ്ധൻ ബി.ടെക് വിദ്യാർത്ഥിയാണ്.
ഭിന്നശേഷിക്കാർക്കായി സന്നദ്ധസംഘടന
സുഹൃത്തുക്കളുമായി ചേർന്ന് ഭിന്നശേഷിക്കാർക്ക് മൊബൈൽ, കമ്പ്യൂട്ടർ, സ്പോക്കൺ ഇംഗ്ലീഷ്, പി.എസ്.സി കോച്ചിംഗ് എന്നിവ നൽകുന്ന ‘സ്‌ക്രീൻ റീഡർ ടോക്സ്’ (SR Talks) എന്ന സന്നദ്ധസംഘടന രൂപീകരിച്ചിട്ടുണ്ട്.
സംഘത്തിലെ നാല് പേർ ഭിന്നശേഷിക്കാരാണ്. അതുൽ കൃഷ്ണ, അർജുൻ, ഹരികൃഷ്ണൻ, ഉണ്ണിപുത്തൂർ, ലളിതാംബിക എന്നിവരാണ് മറ്റു അംഗങ്ങൾ.
ശ്രീനിധിയുടെ വാക്കുകൾ:
“എന്നെ കണ്ടാൽ ചിലർക്കു കണ്ണീരായി തോന്നാം. പക്ഷേ ചിരിച്ചുകൊണ്ട് നിൽക്കുന്നതാണ് എനിക്കിഷ്ടം.
വേദന സംഹാരി കഴിച്ചാലും ഉറങ്ങാതെ പോകുന്ന രാത്രികളുണ്ട്. എങ്കിലും വെറുതെ ഇരിക്കാൻ ഇഷ്ടമില്ല. സ്വന്തം കാലിൽ നിൽക്കണം.” — ശ്രീനിധി കേശവൻ
English Summary:
Sreenidhi Keshavan, a 21-year-old from Kannur living with severe quadriplegic cerebral palsy, has undergone over 20 surgeries and faces another next week. Despite constant pain and relying on a wheelchair, he runs a busy tour operations business, booking flight tickets and arranging domestic and international tour packages in association with ‘Travel Guide’ in Ernakulam. He also books medical appointments for clients. A final-year BA English student, Sreenidhi continues his studies with the help of his mother and classmates.
He and his friends have also formed ‘SR Talks’, a volunteer group providing training in mobile use, computers, spoken English, and PSC coaching for persons with disabilities. Sreenidhi aims to stay productive and self-reliant despite his physical challenges.









