ഷാനറ്റിനെ കാണാൻ അമ്മ ഇന്നെത്തും
തൊടുപുഴ: വാഹനാപകടത്തിൽ ജീവൻ നഷ്‌ടമായ ഷാനറ്റിനെ അവസാനമായി കാണാൻ അമ്മ ജിനു ഇന്ന് എത്തും. കുവൈത്തിൽ ജോലിക്കുപോയി തടങ്കലിൽ കഴിയുകയാണ് ജിനു.
ഇന്നു രാവിലെ 11.15-ന് യുവതി നെടുമ്പാശേരിയിൽ എത്തുമെന്നാണ് വിവരം. ഇടുക്കി അണക്കരയിൽ വാഹനാപകടത്തിലാണ് ഷിബു- ജിനു ദമ്പതികളുടെ മകൻ ഷാനറ്റ് (18) മരിച്ചത്.
എന്നാൽ അമ്മ എത്താത്തതിനാൽ ഷാനറ്റിന്റെ സംസ്‍കാരം വൈകുകയായിരുന്നു. കുവൈത്തിലെ മലയാളി അസോസിയേഷനും യാക്കോബായ സഭാനേതൃത്വവും കേന്ദ്രമന്ത്രി സുരേഷ് ഗോപി, എംപിമാരായ ഡീൻ കുര്യാക്കോസ്, ആന്റോ ആന്റണി തുടങ്ങിയവരും വിഷയത്തിൽ ഇടപെട്ടിരുന്നു.
നാളെ ഉച്ചയ്ക്ക് 12-ന് ഷാനറ്റിന്റെ മൃതദേഹം വീട്ടിലെത്തിക്കും. തുടർന്ന് വൈകിട്ട് മൂന്നിന് അണക്കര ഏഴാം മൈൽ ഒലിവുമല പള്ളിയിൽ സംസ്കരിക്കും.
ജോലിക്കു കൊണ്ടുപോയ ഏജൻസി ചതിച്ചതോടെയാണ് ജിനുവിനെ കുവൈറ്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ഒന്നര മാസമായി ജിനു കുവൈറ്റിൽ ജയിലിൽ തുടരുകയായിരുന്നു.
രണ്ടരമാസം മുമ്പാണ് ജിനു കുവൈറ്റിലെ ഒരു വീട്ടിൽ കുട്ടിയെ നോക്കാനുള്ള ജോലിക്ക് വേണ്ടി പോയത്. എന്നാൽ ജോലി ഭാരവും ആരോഗ്യ പ്രശ്നങ്ങളും മൂലം ജിനുവിനു അവിടെ തുടരാൻ പറ്റാത്ത സ്ഥിതിയായി.
വാഗ്ദാനം ചെയ്ത ശമ്പളവും ജിനുവിന് നൽകിയിരുന്നില്ല. ഏജൻസിയെ അറിയിച്ചപ്പോൾ ജീവനക്കാരെത്തി ഇവരെ മറ്റൊരു സ്ഥലത്ത് തടവിലാക്കി.
കുവൈറ്റ് മലയാളി അസോസിയേഷൻ ഭാരവാഹികളുടെ സഹായത്തോടെ ഏജൻസിയുടെ തടങ്കലിൽ നിന്ന് രക്ഷപ്പെട്ട് ഇന്ത്യൻ എംബസിയിലെത്തി. തുടർന്ന് കോടതി നടപടികൾക്ക് ശേഷം ജിനു തടങ്കലിലായിരുന്നു.
ഈ മാസം 17-ന് അണക്കര ഭാഗത്തേക്ക് വരികയായിരുന്ന ഷാനറ്റും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു വാഹനത്തിലേക്ക് ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്തുവെച്ചുതന്നെ ഷാനറ്റ് മരണത്തിനു കീഴടങ്ങി.
Summary: Jinu, the mother of Shanette who lost his life in a tragic road accident, is set to arrive today to see her son for the last time. Jinu had been working in Kuwait and was reportedly in detention there.