ക്ഷണിക്കുന്നിടത്ത് പോകും ക്ഷണിക്കാത്തിടത്ത് പോകാറില്ല
തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി തന്നെ ക്ഷണിച്ചില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. ക്ഷണിക്കുന്നിടത്ത് പോകും. ക്ഷണിക്കാത്തിടത്ത് പോകാറില്ല. മര്യാദയോടെ പെരുമാറുന്ന വ്യക്തിയാണ് താൻ.
എങ്കിലും കോൺഗ്രസ് പ്രവർത്തകർ നല്ല രീതിയിൽ നിലമ്പൂരിൽ പ്രവർത്തിച്ചു. നല്ലൊരു സ്ഥാനാർത്ഥിയാണ് യുഡിഎഫിനുള്ളത്. അദ്ദേഹം നല്ല മാർജിനിൽ വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശശി തരൂർ പറഞ്ഞു.
കോൺഗ്രസ് പ്രവർത്തകസമിതി അംഗമായ താങ്കളെ ആരെങ്കിലും നിലമ്പൂരിലേക്ക് പ്രത്യേകം ക്ഷണിക്കേണ്ടതുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് തരൂരിന്റെ മറുപടി ആയിരുന്നു ഇത്.
തിരക്കുള്ള സമയത്ത് വിളിച്ച് വരുന്നുണ്ടോ, വരുന്നില്ലേ, ഒരു പ്രോഗ്രാം ഇടട്ടേ എന്നെല്ലാം സാധാരണ ചോദിക്കാറുണ്ട്. വയനാട്ടിൽ പ്രിയങ്കാഗാന്ധിക്കു വേണ്ടി ക്ഷണം ലഭിച്ചിട്ടാണ് പ്രചാരണത്തിന് പോയതെന്നും തരൂർ പറഞ്ഞു.
അങ്ങനെ അടിച്ചു കയറി പോകുന്ന ശൈലി താൻ കാണിച്ചിട്ടില്ല
എപ്പോഴാണ് വരേണ്ടതെന്ന് ഞങ്ങളും ചോദിച്ചിരുന്നു. അവിടെ എത്തിക്കഴിഞ്ഞാൽ പ്രോഗ്രാം ഉണ്ടാകണമല്ലോ. എവിടെ പ്രസംഗിക്കണം, ഏതു മണ്ഡലത്തിൽ പോകണം, സ്ഥാനാർത്ഥിക്കൊപ്പം എവിടെ വേദിയിൽ പോകണം
തുടങ്ങിയ പരിപാടികൾ പാർട്ടി സംഘടിപ്പിച്ച ശേഷം പറയുകയാണ് സാധാരണ ചെയ്യാറുള്ളത്. ഒഴിവാക്കി എന്നു തോന്നുന്ന സമയത്ത് ഒഴിവായി നിൽക്കുന്നത് ശരിയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, അങ്ങനെ അടിച്ചു കയറി പോകുന്ന ശൈലി താൻ കാണിച്ചിട്ടില്ലെന്ന് ശശി തരൂർ പറഞ്ഞു.
കഴിഞ്ഞ 16 വർഷമായി കോൺഗ്രസിനും കോൺഗ്രസ് മൂല്യങ്ങൾക്കും ഒപ്പമാണ് താൻ പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ കോൺഗ്രസ് പ്രവർത്തകരോടും സഹോദരന്മാരോടുമുള്ള സ്‌നേഹത്തിലും സൗഹാർദ്ദത്തിലും ആർക്കും സംശയം വേണ്ടെന്നും തരൂർ കൂട്ടിച്ചേർത്തു.
അതെപ്പോഴും ഉണ്ടാകും. ഇപ്പോഴത്തെ ചില കോൺഗ്രസ് നേതാക്കളുമായി ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്. പക്ഷെ അതെല്ലാം പാർട്ടിക്കകത്ത് നേരിട്ട് സംസാരിക്കുന്നതാണ് നല്ലത്. അത്തരം കാര്യങ്ങൾ ചർച്ച ചെയ്യേണ്ട ദിവസമല്ല ഇതെന്നും തരൂർ പറഞ്ഞു.
നിലമ്പൂരിൽ തന്റെ സുഹൃത്തായ നമ്മുടെ സ്ഥാനാർത്ഥി ജയിക്കട്ടെ എന്ന് ആശംസിക്കുന്നു. തിരുവനന്തപുരത്തു നിന്നുപോലും ധാരാളം കോൺഗ്രസ്പ്രവർത്തകർ നിലമ്പൂരിൽ പോയി പ്രവർത്തിച്ചിട്ടുണ്ട്. അവരുടെ പ്രവർത്തനം വിജയം കാണട്ടെയെന്നും തരൂർ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വിദേശപര്യടനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സംസാരിച്ചതെന്നും അല്ലാതെ ആഭ്യന്തര രാഷ്ട്രീയവിഷയങ്ങൾ ഒന്നും സംസാരിച്ചിട്ടില്ല എന്നും തരൂർ പറഞ്ഞു.
ഭാരതത്തിന്റെ ഒരു വിഷയം വരുമ്പോൾ ദേശീയതാൽപ്പര്യം മുൻനിർത്തി പ്രവർത്തിക്കുക എന്നത് നമ്മുടെ കടമയാണ്. ഇത് 2014ൽ തന്നെ താൻ പറഞ്ഞിട്ടുള്ളതാണ്. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് താൻ പറഞ്ഞത് തന്റെ സ്വന്തം അഭിപ്രായങ്ങളാണ്. അരും പറഞ്ഞിട്ടല്ലെന്നും തരൂർ പറഞ്ഞു.
മുന്നറിയിപ്പുമായി കോൺഗ്രസ് ഹൈക്കമാൻഡ്
ന്യൂഡൽഹി: ശശി തരൂർ എംപിയ്ക്ക് മുന്നറിയിപ്പുമായി കോൺഗ്രസ് ഹൈക്കമാൻഡ്. പാർട്ടിയെ വെട്ടിലാക്കുന്ന പ്രസ്താവന പാടില്ലെന്നാണ് തരൂരിന് നൽകിയിരിക്കുന്ന അന്ത്യശാസനം.
ഓപ്പറേഷൻ സിന്ദൂറിനെ പറ്റി വിശദീകരിക്കാൻ വിദേശത്ത് പോയി തിരിച്ചെത്തിയിട്ടും തരൂരിനെ കാണാൻ ഇതുവരെ ഹൈക്കമാൻഡ് തയ്യാറായിട്ടില്ല.
എന്നാൽവിദേശ രാജ്യങ്ങളുമായി ആശയവിനിമയത്തിന് രൂപീകരിക്കുന്ന സമിതിയിൽ ശശി തരൂരിന് മുഖ്യ പങ്കാളിത്തം നൽകാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായാണ് വിവരം.
അതേസമയം ശശി തരൂരിനെ കോൺഗ്രസിൽ ഒരു വിഭാഗം പിന്തുണയ്ക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഓപ്പറേഷൻ സിന്ദൂർ നടപടികൾ വിശദീകരിക്കാനായാണ് ശശി തരൂർ എംപിയുടെ നേതൃത്വത്തിലുള്ള സംഘം വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്തിയത്.
ദൗത്യം ഫലംകണ്ടുവെന്നും വിദേശരാജ്യങ്ങളിൽനിന്ന് പിന്തുണ ലഭിച്ചെന്നും ശശി തരൂർ എംപി പറഞ്ഞു. ദേശീയ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കാൻ സമയമായിട്ടില്ലെന്നും ശശി തരൂർ പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂർ നടപടികൾ വിശദീകരിച്ച് ലോക രാജ്യങ്ങളുടെ പിന്തുണ നേടുന്നതിനായി പനാമ, ഗയാന, കൊളംബിയ, ബ്രസീൽ, യു.എസ് എന്നിവിടങ്ങളിലാണ് ശശിതരൂരിന്റെ നേതൃത്വത്തിലുള്ള സർവകക്ഷി സംഘം സന്ദർശനം നടത്തിയത്.
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും താൻ തയ്യാറാക്കിയ റിപ്പോർട്ട് സമർപ്പിക്കുമെന്നും തരൂർ പറഞ്ഞു. ഇന്ത്യ-പാക് സംഘർഷത്തിൽ മധ്യസ്ഥതവഹിച്ചെന്ന അമേരിക്കയുടെ വാദത്തെക്കുറിച്ചുള്ള ചോദ്യത്തിനും തരൂർ മറുപടിനൽകി.
English summary:
Congress leader and MP Shashi Tharoor stated that he was not invited to campaign for the Nilambur by-election.