മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പൊതുജനങ്ങളിൽ നിന്നും സംഭാവന തേടി സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവർ. സോഷ്യൽമീഡിയ വഴിയാണ് അൻവർ സംഭാവന അഭ്യർത്ഥിച്ചിരിക്കുന്നത്.
പണം അയക്കാനുള്ള അക്കൗണ്ട് വിവരങ്ങളും അൻവർ പേജിൽ നൽകിയിട്ടുണ്ട്. എന്നാൽ പണം അയക്കുന്നവരുടെ വിവരങ്ങൾ പുറത്തുവിടില്ലെന്ന് അൻവർ പറയുന്നു.
പിണറായിസത്തിനെതിരെ പോരാടിയതിന്റെ പേരിൽ അധികാരവും ഭരണത്തണലിനും അപ്പുറം വിയർപ്പൊഴുക്കി സമ്പാദിച്ചതുകൂടി നഷ്ടപ്പെട്ടയാളാണ് താൻ എന്ന് പി വി അൻവർ പോസ്റ്റിൽ പറയുന്നു. ‘എത്രയോ കോടി രൂപയുടെ സ്വത്ത് എനിക്കുണ്ട്. എന്നാൽ ഒരു സെന്റ് ഭൂമി പോലും വിൽക്കാൻ കഴിയില്ല.
മിച്ചഭൂമി കേസെന്ന് പറഞ്ഞ് അനങ്ങാൻ കഴിയാത്ത സാഹചര്യമാണ്. ഒരുരൂപ വെച്ച് അക്കൗണ്ടിലേക്ക് അയക്കണം. പണത്തിന് വേണ്ടിയല്ല. സമാധാനത്തിന് വേണ്ടിയാണ്. ഒറ്റപ്പെടുത്തരുത്. നാളെ ടി പി ചന്ദ്രശേഖരന്റെ അവസ്ഥയിലേക്ക് പോയാക്കാം.
സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു’, എന്നും പി വി അൻവർ പോസ്റ്റിൽ പറഞ്ഞു. ക്രൗഡ് ഫണ്ടിംഗ് നടത്തണമെന്ന് പലരും ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമനമുണ്ടായിരുന്നില്ല. ഓരോ വോട്ടറും നിലമ്പൂരിലെ സ്ഥാനാർത്ഥിയാണെന്നും പി വി അൻവർ പറയുന്നു.
‘ഈ പോരാട്ടത്തിൽ എന്റെ ജീവൻ വരെ സുരക്ഷിതമല്ല എന്ന ഉത്തമ ബോധ്യത്തോട് കൂടിയാണ് ഞാനിറങ്ങി തിരിച്ചത്. ഞാൻ ശബ്ദിച്ചത് മുഴുവൻ ഈ നാട്ടിലെ സാധാരണക്കാർക്ക് വേണ്ടിയാണ്, അവർ പുറത്തു പറയാൻ ഭയപ്പെട്ട കാര്യങ്ങളാണ്.
അവരുടെ പിന്തുണയിലും കരുത്തിലും മാത്രമാണ് എനിക്കീ പോരാട്ടം തുടരാൻ കഴിയുന്നത്. നിങ്ങൾ എനിക്ക് സംഭാവന നൽകുന്ന ഓരോ രൂപയും എനിക്കുള്ള ധാർമിക പിന്തുണയായിട്ടാണ് കാണുന്നത്’, എന്ന്അൻവർ പറഞ്ഞു.