ലണ്ടനിൽ വർക്ക് വിസ നൽകാമെന്ന് പറഞ്ഞു കാഞ്ചിയാർ സ്വദേശിയിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെ കേസിൽ യുവതി അറസ്റ്റിൽ. കട്ടപ്പന, കാഞ്ചിയാർ സ്വദേശിയായ യുവാവിന് വിദേശത്ത് ജോലി വാഗ്ദാനം നൽകി 10 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണു കേസ്.
കേസിൽ തൃശ്ശൂർ, അഷ്ട്ടമിച്ചിറ, പുതുപ്പള്ളി, പി. ആർ. ശരത്തിന്റെ ഭാര്യ ഇപ്പോൾ തിരുവനന്തപുരം, മാങ്ങാട്ട്കോണത്ത് താമസിക്കുന്ന പാമ്പാടി കട്ടപ്പുറത്തു വീട്ടിൽ, ഐറിൻ എൽസ കുര്യൻ (25) ആണ് അറസ്റ്റിലായത്.
ലണ്ടനിൽ വർക്ക് വിസ വാഗ്ദാനം നൽകി കാഞ്ചിയാർ സ്വദേശിയായ യുവാവിൽ നിന്ന് 2024 മാർച്ച്, ഏപ്രിൽ മാസങ്ങളിലായി 10 ലക്ഷം രൂപ പലപ്പോഴായാണ് തട്ടിയെടുത്തത്.യുവതി നിർദേശിച്ച ബാങ്ക് അക്കൗണ്ട് വഴിയാണ് പണം കൈമാറിയത്.
ഇതേ രീതിയിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കൂടുതൽ ആളുകളിൽ നിന്ന് യുവതി പണം തട്ടിയെടുത്തതായി പോലീസിന് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. യുവതിക്ക് പിന്നിൽ വിദേശ സംഘം തട്ടിപ്പിനായി പ്രവർത്തിച്ചിരുന്നതായി പോലീസിന് സൂചന ലഭിച്ചു. അടുത്ത ദിവസങ്ങളിൽ ഈ കേസുകളും അവർക്കെതിരെ എടുക്കാനിടയുണ്ട്.
കട്ടപ്പന ഡി വൈ എസ് പി. വി എ. നിഷാദ് മോന്റെ നിർദേശ പ്രകാരം എസ്. ഐ. എബി ജോർജ്, എസ്. ഐ. സുബിൻ, എ എസ് ഐ. ടെസ്ഡിമോൾ. സിവിൽ പോലീസ് ഓഫീസർമാരായ ബിബീന, രാഹുൽ എന്നിവർ ചേർന്നാണ് പ്രതിയെ തിരുവനന്തപുരം മാങ്ങാട്ട് കോണത്തു നിന്ന് അറസ്റ്റ് ചെയ്തത്.