കൊച്ചി: ഉത്സവാഘോഷങ്ങള്‍ക്കും മറ്റ് യാത്രയ്ക്കുമിടയില്‍ ആന ഇടഞ്ഞ് ആക്രമണം ഉണ്ടായാൽ ഉടമസ്ഥനും പാപ്പാന്മാര്‍ക്കുമായിരിക്കും ഉത്തരവാദിത്വമെന്ന് ഹൈക്കോടതി. ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഉടമസ്ഥനും പാപ്പാന്മാരും ഏറ്റെടുക്കണമെന്ന് ജസ്റ്റിസ് സി പ്രദീപ് കുമാര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
കുറ്റിക്കാട്ട് ക്ഷേത്രത്തിലെ ഘോഷയാത്രക്കിടെ ആനയുടെ ആക്രമണത്തിൽ മരിച്ച വിന്‍സെന്റിന്റെ കുടുംബാംഗങ്ങള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. 10,93,000 രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
2008 ഏപ്രില്‍ 24ന് കുറ്റിക്കാട്ട് ക്ഷേത്രത്തിലെ പരിപാടിക്കിടെയാണ് അപകടം നടന്നത്. ‘ബാസ്റ്റിന്‍ വിനയശങ്കര്‍’ എന്ന ആനയുടെ അക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് വിന്‍സന്റ് മരിച്ചത്. വിന്‍സന്റ് ആനയുടെ പുറത്ത് കയറി സഞ്ചരിക്കവേ മൂലവട്ടം റെയില്‍വേ ക്രോസിങ്ങിലെത്തിയപ്പോള്‍ ആന പെട്ടെന്ന് ഇടയുകയായിരുന്നു.
എന്നാൽ പാപ്പാന്മാര്‍ ആനയെ നിയന്ത്രിക്കാതെ രക്ഷപ്പെട്ടോടി. പിന്നാലെ ആന വിന്‍സെന്റിനെ വലിച്ചിഴച്ച് ചവിട്ടുകയായിരുന്നു. ഈ ആക്രമണത്തില്‍ നട്ടെല്ലിനും ഇടുപ്പിനും ഗുരുതരമായ പരിക്കേറ്റ വിന്‍സെന്റ് മാസങ്ങളോളം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു. എന്നാൽ 2009 ജൂലൈയില്‍ മരണത്തിന് കീഴടങ്ങി.
തുടർന്ന് ആനയുടെ ഉടമ, പാപ്പാന്‍മാര്‍, ക്ഷേത്ര മാനേജ്മെന്റ് എന്നിവരെ പ്രതികളാക്കി വിന്‍സെന്റിന്റെ കുടുംബം 33,72,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കുകയായിരുന്നു. എന്നാല്‍ തങ്ങള്‍ ആനയെ കൊണ്ടുവരികയോ നിയന്ത്രിക്കുകയോ ചെയ്തിട്ടില്ലെന്നും പറഞ്ഞ് ക്ഷേത്ര മാനേജ്‌മെന്റ് ഉത്തരവാദിത്തം ഒഴിഞ്ഞു.