യൂറോപ്പിൽ അപൂർവ ജനിതകമാറ്റം സംഭവിച്ച പുരുഷൻറെ ബീജം ഉപയോഗിച്ച് ചികിൽസയിലൂടെ ജനിച്ച 67 കുഞ്ഞുങ്ങളിൽ 10 പേർക്ക് കാൻസർ. ഒരാളുടെ ബീജം എത്ര ഗർഭധാരണ ചികിൽസകൾക്ക് ഉപയോഗിക്കണം എന്നതിനെ കുറിച്ചുള്ള ചർച്ചകൾക്ക് ആക്കം കൂട്ടിയിരിക്കുകയാണ് ഈ പുതിയ റിപ്പോർട്ട്. ഒരു ദാതാവിൽ നിന്ന് എത്രവട്ടം ബിജം ഉപയോഗിക്കാമെന്നതിന് മാർഗരേഖവേണമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നതെന്ന് ഗവേഷകർ പറയുന്നു.
2008 നും 2015 നും ഇടയിൽ 67 കുട്ടികളാണ് ഇയാളുടെ ബീജം ഉപയോഗിച്ചുള്ള ചികിൽസയിലൂടെ പിറന്നത്. ഇതിൽ പത്ത് കുട്ടികൾക്ക് ഇതിനകം കാൻസർ കണ്ടെത്തി. ഫ്രാൻസിലെ റൂവൻ യൂണിവേഴ്സിറ്റി ആശുപത്രിയിലെ ജീവശാസ്ത്രജ്ഞനായ എഡ്വിജ് കാസ്പർ ശനിയാഴ്ച മിലാനിൽ നടന്ന യൂറോപ്യൻ സൊസൈറ്റി ഓഫ് ഹ്യൂമൻ ജനിറ്റിക്‌സിന്റെ വാർഷിക സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
പഠനത്തിൽ ദാതാവ് ആരോഗ്യവാനാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. എന്നാൽ TP53 എന്ന ജീനിൽ അപൂർവമായ ഒരു മ്യൂട്ടേഷൻ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇത് ഒരു വ്യക്തിയിൽ കാൻസർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന അപൂർവ രോഗമായ ലി-ഫ്രോമെനി സിൻഡ്രോമിന് കാരണമാകാൻ സാധ്യതയുണ്ടെന്നും പഠനത്തിൽ പറയുന്നു. അതേസമയം ദാതാവിന് മ്യൂട്ടേഷനെ കുറിച്ച് അറിയില്ലായിരുന്നു.
ഫ്രാൻസ്, ജർമ്മനി,ബെൽജിയം, ഡെൻമാർക്ക്, ഗ്രീസ്, സ്പെയിൻ, സ്വീഡൻ, യുകെ എന്നിവിടങ്ങളിലാണ് ദാതാവിൻറെ ബീജത്തിൽ നിന്ന് ജനിച്ച കുഞ്ഞുങ്ങൾ വളരുന്നത്. അവരിൽ പത്ത് പേർക്ക് ബ്രെയിൻ ട്യൂമർ, ഹോഡ്ജ്കിൻ ലിംഫോമ തുടങ്ങിയ അർബുദങ്ങൾ ഉണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ 13 കുട്ടികളിൽ ഈ ജീൻ കാണപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ കാൻസർ സ്ഥിരീകരിച്ചിട്ടില്ല. പക്ഷെ കാൻസർ വരാനുള്ള സാധ്യത കൂടുതലായതിനാൽ അവർക്ക് പതിവായി വൈദ്യപരിശോധന ആവശ്യമായി വരും. കൂടാതെ അവരിൽ നിന്ന് അവരുടെ മക്കളിലേക്കും ഈ ജീൻ കൈമാറാനുള്ള സാധ്യത 50% ആണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ഓരോ മനുഷ്യനും ഏകദേശം 20,000 ജീനുകൾ ഉണ്ടെന്നിരിക്കെ ഒരു വ്യക്തിയുടെ ജീൻ പൂളിൽ രോഗകാരിയായ മ്യൂട്ടേഷനുകൾ കണ്ടെത്തുന്നത് അത്ര എളുപ്പമുള്ള കാര്യമില്ല. ഇയാളെ സമഗ്രമായി പരിശോധിച്ചശേഷമാണ് തങ്ങൾ ബീജം ഉപയോഗിച്ചതെന്നാണ് ദാതാവ് ബീജം നൽകിയ സ്‌പേം ബാങ്ക് പറയുന്നത്.
എന്നിരുന്നാളും ഒരു ദാതാവിൽ നിന്നുള്ള ബീജം ഉപയോഗിച്ച് 10 കുഞ്ഞുങ്ങളിൽ കാൻസർ കണ്ടെത്തിയ സാഹചര്യത്തിൽ ഒരു ദാതാവിൻറെ ബീജം ഉപയോഗിക്കുന്നതിൻറെ പരിധി എത്രത്തോളമാണെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. അതേസമയം രാജ്യത്തിനനുസരിച്ച് ഈ നിയന്ത്രണങ്ങൾ വ്യത്യാസപ്പെടുകയും ചെയ്യും. എന്നാൽ കൃത്യമായ നിയന്ത്രണം ആവശ്യമാണെന്ന് പഠനം നടത്തിയ ഗവേഷകർ ചൂണ്ടി കാട്ടുന്നത്.