ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധന. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് നിലവിൽ 257 പേർക്കാണ് രോഗബാധയുള്ളത്. മഹാരാഷ്‌ട്ര, കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തത്.
ഏഷ്യൻ രാജ്യങ്ങളിൽ പുതിയ കോവിഡ് വകഭേദം ജെഎൻ1 വ്യാപകമായി വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ കേസുകൾ കൂടുതൽ ജാഗ്രതയോടെയാണ് ആരോഗ്യമന്ത്രാലയം നിരീക്ഷിക്കുന്നത്.
സിംഗപ്പുരിലും ഹോങ്‌കോങ്ങിലും ഒമിക്രോൺ വകഭേദമായ ജെഎൻ1 സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്‌ട്രയിൽ ഒരാഴ്‌ച കൊണ്ട് രോഗബാധിതരുടെ എണ്ണം 12ൽ നിന്ന് 56 ആയി. കേരളത്തിൽ 69 കോവിഡ് കേസുകൾ റിപ്പോർട്ട്‌ചെയ്‌തു.
തമിഴ്‌നാട്ടിൽ ആകെ 34 കേസ് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. കർണാടക, ഗുജറാത്ത്, ഡൽഹി, ഹരിയാന, രാജസ്ഥാൻ, സിക്കിം സംസ്ഥാനങ്ങളിലും കോവിഡ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
മഹാരാഷ്‌ട്രയിൽ കോവിഡ് ബാധിച്ച രണ്ടു പേരുടെ മരണം ആശങ്കയുണ്ടാക്കിയെങ്കിലും ഇവർക്ക് മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.
സ്ഥിതി നിയന്ത്രണ വിധേയമാണെന്നും രോഗം കൂടുതൽ വ്യാപിക്കാള്ള സാധ്യതകൾ നിലവിലില്ലെന്നും ഐസിഎംആർ പ്രതിനിധികൾ പറഞ്ഞു. സിംഗപ്പുരിൽ ഒരോ ആഴ്‌ചയും 28 ശതമാനം കേസുകൾ കൂടുന്നതായി കണ്ടെത്തിയിട്ടുണ്ട്.
തായ്‌ലാൻഡിൽ മെയ് 11നും 17നും ഇടയിൽ 33,030 പേർക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. ഹോങ്‌കോങ്ങിൽ 31 കോവിഡ് മരണങ്ങൾ റിപ്പോർട്ട്‌ചെയ്‌തിരുന്നു.
2023 ആഗസ്‌തിലാണ് ജെഎൻ 1 വകഭേദത്തെ ലോകരോഗ്യ സംഘടന തിരിച്ചറിയുന്നത്. ഒമിക്രോണിന്റെ മറ്റൊരു വകഭേദമായ ഇതിന് 30 ഓളം രൂപഭേദങ്ങളുണ്ട്.
ജെഎൻ1 വകഭേദത്തിന്റെ ഉപവിഭാഗമായ എൽഎഫ്7 ഉം എൻബി1.8 മാണ് നിലവിലെ സിംഗപ്പുരിലെ കോവിഡ് കേസുകളിൽ മൂന്നിൽ രണ്ട് ഭാഗത്തിനും കാരണം. കോവിഡ് വാക്‌സിൻ നിർമാണത്തിൽ ജെഎൻ1 വകഭേദം ഉപയോഗിച്ചിട്ടുണ്ടെന്നും സിംഗപ്പൂർ ആരോഗ്യ മന്ത്രാലയം പറയുന്നു.