ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ അമൃത്സറിലെ സുവർണ ക്ഷേത്രം ആക്രമിക്കാൻ പാക് സൈന്യം ശ്രമിച്ചതായി ഇന്ത്യൻ സേനയുടെ സ്ഥിരീകരണം. പാകിസ്ഥാനിലെ ഭീകരപരിശീലന കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനിടെ പ്രതികാര നടപടിയെന്നോണം സിഖ് മതവിശ്വാസികളുടെ ആരാധനകേന്ദ്രമായ അമൃത്സറിലെ സുവർണക്ഷേത്രം തകർക്കാൻ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് പാകിസ്ഥാൻ നടത്തിയ ശ്രമം സൈന്യം തകർത്തെറിഞ്ഞെന്നാണ് വെളിപ്പെടുത്തൽ.
ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാക് മിസൈലുകളേയും ഡ്രോണുകളേയും പരാജയപ്പെടുത്തിയെന്ന് ഇന്ത്യൻ ആർമിയുടെ മേജർ ജനറൽ കാർത്തിക് സി ശേഷാദ്രിയാണ് സ്ഥിരീകരിച്ചു. പാകിസ്താന് ഒരിക്കലും നിയമപരമോ നീതിപൂർവമോ ആയ ലക്ഷ്യങ്ങളുണ്ടായിരുന്നില്ല.
ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങൾ, സിവിലിയൻ ഇടങ്ങൾ, മത കേന്ദ്രങ്ങൾ തുടങ്ങിയവ അവർ ആക്രമിക്കുമെന്ന് സൈന്യം മുൻകൂട്ടിക്കണ്ടിരുന്നു. അതിൽ ഏറ്റവും പ്രധാന ഇടമായിരുന്നു സുവർണക്ഷേത്രം.
ഇതോടെ സുവർണ ക്ഷേത്രത്തിന് വ്യോമപ്രതിരോധ സംവിധാനം ഒരുക്കാൻ തീരുമാനിക്കുകയായിരുന്നു. മേയ് 8 ന് പുലർച്ചെ, ക്ഷേത്രം ലക്ഷ്യമാക്കി ഡ്രോണുകളും ദീർഘദൂര മിസൈലുകളും ഉപയോഗിച്ച് പാകിസ്ഥാൻ ഒരു വലിയ വ്യോമാക്രമണം നടത്തിയെങ്കിലും ഇന്ത്യൻ സൈന്യം പൂർണ്ണമായും സജ്ജരായിരുന്നു.
പാകിസ്ഥാന്റെ ലക്ഷ്യം എന്താകുമെന്ന് കൃത്യമായി തിരിച്ചറിഞ്ഞ ഇന്ത്യ ശക്തമായ പ്രതിരോധ സംവിധാനങ്ങൾ ഇവിടെ ഉറപ്പാക്കിയിരുന്നു. സുവർണക്ഷേത്രം സംരക്ഷിക്കുന്നതിനായി പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ഒരു വ്യോമ കവചം തീർത്തിരുന്നുവെന്നാണ് ശേഷാദ്രിയുടെ വെളിപ്പെടുത്തൽ. മേയ് എട്ട് പുലർച്ചെയായിരുന്നു ആക്രമണം നടന്നത്.
ഇരുട്ടിന്റെ മറവ് പ്രയോജനപ്പെടുത്തി പാകിസ്താൻ ദീർഘദൂര മിസൈലുകളും ഡ്രോണുകളും ക്ഷേത്രം ലക്ഷ്യമാക്കി പായിക്കുകയായിരുന്നു. എന്നാൽ, ഇന്ത്യൻ സൈന്യം പൂർണ സജ്ജരായിരുന്നതിനാൽ ഈ ഭീഷണികളെയെല്ലാം ഫലപ്രദമായി പ്രതിരോധിക്കാനായെന്നും സുവർണക്ഷേത്രം ലക്ഷ്യമാക്കി വന്ന ഡ്രോണുകളും മിസൈലുകളും വെടിവെച്ചുതകർത്തെന്നും സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു.
ആകാശ് മിസൈൽ സിസ്റ്റം, എൽ-70 എയർ ഡിഫൻസ് ഗൺസ് തുടങ്ങിയ വ്യോമ പ്രതിരോധ സംവിധാനങ്ങളുപയോഗിച്ചാണ് പാകിസ്ഥാന്റെ ഡ്രോണുകളും മിസൈലുകളും നശിപ്പിച്ചത്. പാക്കിസ്ഥാന്റെ ആക്രമണങ്ങളെ എങ്ങനെയാണ് പ്രതിരോധിച്ചതെന്ന് വ്യക്തമാക്കുന്ന ദൃശ്യവും സൈന്യം പുറത്തിറക്കി.
പഞ്ചാബ് നഗരത്തെയും സുവർണ ക്ഷേത്രത്തെയും സംരക്ഷിക്കാൻ സൈന്യം പ്രതിജ്ഞാബദ്ധമായിരുന്നെന്നും വീഡിയോ വ്യക്തമാക്കുന്നു. അമൃത്സർ, ജമ്മു, ശ്രീനഗർ, പത്താൻകോട്ട്, ജലന്ധർ, ലുധിയാന, ചണ്ഡീഗഡ്, ഭുജ് എന്നിവയുൾപ്പെടെ നിരവധി ഇന്ത്യൻ നഗരങ്ങളും സൈനിക താവളങ്ങളും രാത്രിയിൽ നടന്ന ആക്രമണത്തിൽ പാക്കിസ്ഥാൻ ലക്ഷ്യമിട്ടിരുന്നതായി പ്രതിരോധ മന്ത്രാലയം നേരത്തേ സ്ഥിരീകരിച്ചിരുന്നു.