ആലപ്പുഴ: ആലപ്പുഴയിൽ കോളറ രോഗ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ച യുവാവിന്റെ പരിശോധനാ ഫലം നെഗറ്റീവ്. തലവടി സ്വദേശി പി.ജി. രഘു (48) ആണ് ഇന്നു പുലർച്ചെ മരിച്ചത്.
ഇദ്ദേഹത്തിന്റെ രക്തപരിശോധനയിൽ കോളറയുടെ സാന്നിധ്യം കണ്ടെത്തിയെങ്കിലും വിസർജ്യ സാംപിൾ പരിശോധന നെഗറ്റീവ് ആണ്. രണ്ടു പരിശോധനാ ഫലവും പോസിറ്റീവ് ആണെങ്കിൽ മാത്രമേ കോളറ സ്ഥിരീകരിക്കാനാകൂവെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ വ്യക്തമാക്കി.
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രഘുവിന്റെ മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം ആശുപത്രിയിൽ നടത്തിയ രക്തപരിശോധനയിലാണു കോളറ സാന്നിധ്യം കണ്ടെത്തിയത്. എന്നാൽ വിസർജ്യ പരിശോധനഫലം ഇന്നു രാവിലെയാണു ലഭിച്ചത്.
കടുത്ത വയറിളക്കവും ഛർദിയും മൂലമാണ് യുവാവിനെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ പരിശോധനയിലാണ് കോളറയുടെ ലക്ഷണങ്ങൾ കണ്ടെത്തിയത്. കരൾ സംബന്ധമായ അസുഖങ്ങൾ കൂടി ഉള്ളയാളായിരുന്നു രഘു.
അതേസമയം തലവടി പഞ്ചായത്തിൽ കോളറ രോഗബാധ സംശയിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാനിർദേശം പുറത്തിറക്കി. ശുദ്ധജല സ്രോതസ്സുകളിൽ നിന്നു സാംപിൾ ശേഖരിച്ചിട്ടുണ്ട്.
ജലത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താൻ നടപടികൾ സ്വീകരിക്കും. ആരോഗ്യവകുപ്പിന്റെ നിർദേശാനുസരണം തലവടി പഞ്ചായത്ത് ആറാം വാർഡിൽ ആശാപ്രവർത്തകരുടെ നേതൃത്വത്തിൽ വെക്ടർ സർവേ ആരംഭിച്ചു.