ന്യൂഡൽഹി: രാജ്യത്തിന്റെ അൻപത്തി രണ്ടാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബിആർ ഗവായ് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു.
ഇലക്ട്രൽ ബോണ്ട് കേസ്, ബുൾഡോസർ രാജിനെതിരായ വിധി എന്നിവയടക്കം സുപ്രധാന വിധിന്യായങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം മുൻ കേരളാ ഗവർണറായിരുന്ന ആർഎസ് ഗവായിയുടെ മകനാണ്.
ജസ്റ്റിസ് കെജി ബാലകൃഷ്ണന് ശേഷം ദളിത് വിഭാഗത്തിൽ നിന്ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ ന്യായാധിപൻ കൂടിയാണ് ബിആർ ഗവായ്. ഈ വർഷം നവംബർ 23 വരെ ജസ്റ്റിസ് ബിആർ ഗവായ് ചീഫ് ജസ്റ്റിസായി തുടരും.
നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്നലെ വിരമിച്ചിരുന്നു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പിൻഗാമിയായി കഴിഞ്ഞ നവംബർ 11-നാണ് ജസ്റ്റിസ് ഖന്ന ചുമതലയേറ്റത്.
തന്റെ ആറുമാസത്തെ കാലയളവിൽ ഒട്ടേറെ സുപ്രധാന കേസുകൾ കൈകാര്യം ചെയ്തിരുന്നു. അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി ആർ ഗവായ് നാളെ ചുമതലയേൽക്കും.
ആരാധനാസ്ഥല നിയമം, വഖഫ് ഭേദഗതി നിയമം തുങ്ങിയവ ചോദ്യം ചെയ്യുന്ന ഹർജികൾ ജസ്റ്റിസ് ഖന്നയുടെ ബെഞ്ചാണ് പരിശോധിച്ചത്.
ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യാനുള്ള ശുപാർശ കൂടി നൽകിയാണ് ജസ്റ്റിസ് ഖന്ന പടിയിറങ്ങുന്നത്.
അടിയന്താരവസ്ഥ കാലത്തും പൗരന്മാരുടെ മൗലികാവകാശങ്ങൾ നിലനിൽക്കുമെന്ന് സർക്കാരിനെതിരെ നിലപാടെടുത്ത എച്ച് ആർ ഖന്നയ്ക്ക് ചീഫ് ജസ്റ്റിസ് പദവി നൽകാതെയാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പകവീട്ടിയത്.
പിന്നാലെ അദ്ദേഹം ജഡ്ജി പദവി രാജിവച്ചിരുന്നു. ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസ്റ്റ് – സെക്ക്യുലർ പദങ്ങൾ കൂട്ടിച്ചേർത്ത ഇന്ദിരാസർക്കാരിന്റെ നടപടി ചോദ്യം ചെയ്ത പൊതുതാത്പര്യഹർജികൾ വിമർശനത്തോടെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കഴിഞ്ഞ നവംബറിൽ തള്ളിയിരുന്നു.