ന്യൂഡൽഹി: പാക് ചാരന്മാരുടെ ഫോൺ കോളുകൾക്കെതിരെ മുന്നറിയിപ്പുമായി പ്രതിരോധ വകുപ്പ്. ഓപ്പറേഷൻ സിന്ദൂറിന്റെ വിവരങ്ങൾ ശേഖരിക്കാൻ പാക് ചാരന്മാർ വ്യാജ നമ്പറുകളിൽ നിന്ന് ബന്ധപ്പെട്ടേക്കാമെന്നാണ് മുന്നറിയിപ്പ്.
ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള വിവരങ്ങള്‍ തേടിയാണ് ഫോണ്‍ കോളുകള്‍ വരുന്നതെന്നും ഇതിൽ ജാഗ്രത പാലിക്കണമെന്നും സൈന്യം മുന്നറിയിപ്പ് നൽകി. 7340921702 എന്ന ഇന്ത്യൻ നമ്പറിൽ നിന്ന് വരുന്ന ഇത്തരം കോളുകളോട് പ്രതികരിക്കരുതെന്നാണ് അറിയിച്ചിരിക്കുന്നത്.
ഇത്തരം ചതികളിൽ വീഴരുത്. ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥരായി നടിച്ച്, മാധ്യമപ്രവർത്തകരെയും സാധാരണക്കാരെയും വിളിച്ച്, നിലവിലുള്ള സാഹചര്യത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ പാകിസ്താൻ ഇന്റലിജൻസ് ഓപ്പറേറ്റീവ്സ് (പിഐഒ) നടത്തുന്ന ശ്രമങ്ങളാണിതെന്നും സൈന്യം വ്യക്തമാക്കി.
അതേസമയം പാക്കിസ്ഥാൻ ഭീകരപ്രവർത്തനങ്ങൾക്കെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ വിജയകരമെന്ന് ഇന്ത്യൻ സൈന്യം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണച്ചതിന് സൈന്യം സർക്കാരിന് നന്ദി അറിയിച്ചു. സംയുക്തമായി നടത്തിയ വാർത്ത സമ്മേളനത്തിലാണ് സേനയുടെ പ്രതികരണം.
പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകളെ മാത്രമാണ് ഓപ്പറേഷൻ സിന്ദൂർ ലക്ഷ്യമിട്ടതെന്ന് ഇന്ത്യൻ സൈന്യം പറഞ്ഞു. അവർക്ക് ഉണ്ടായ എല്ലാ നഷ്ടത്തിനും പാക് സൈന്യമാണ് ഉത്തരവാദിയെന്നും സൈന്യംവ്യക്തമാക്കി.
ഇന്നു നടന്ന ബ്രീഫിംഗിലാണ് സൈന്യം ഇക്കാര്യം അറിയിച്ചത്. ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ്, വൈസ് അഡ്മിറൽ എ എൻ പ്രമോദ്, മേജർ ജനറൽ എസ് എസ് ശാരദ, എയർ മാർഷൽ എ കെ ഭാരതി എന്നിവർ ബ്രീഫിംഗിൽ പങ്കെടുത്തു.
തങ്ങളുടെ പോരാട്ടം തീവ്രവാദികളോടും അവരുടെ അടിസ്ഥാന സൗകര്യങ്ങളോടും ആയിരുന്നുവെന്നും പാകിസ്ഥാൻ സൈന്യത്തിനെതിരെയല്ലെന്നും എയർ മാർഷൽ എ കെ ഭാരതി ബ്രീഫിംഗിൽ വ്യക്തമാക്കി.
അതുകൊണ്ടാണ് മെയ് 7 ന് തങ്ങൾ ഭീകര ക്യാമ്പുകൾ മാത്രം ആക്രമിച്ചതെന്ന് എ കെ ഭാരതി മാധ്യമങ്ങളോട് പറഞ്ഞു. പാകിസ്ഥാൻ സൈന്യം തീവ്രവാദികളോടൊപ്പം നിൽക്കുകയും അത് സ്വന്തം പോരാട്ടമാക്കുകയും ചെയ്തത് വളരെ ദുഃഖകരമാണെന്നും അതുകൊണ്ടാണ് തങ്ങളുടെ തിരിച്ചടി ആവശ്യമായി വന്നതെന്നും എ കെ ഭാരതി പറഞ്ഞു.