തിരുവനന്തപുരത്ത് വിദേശ കയറ്റുമതിക്ക് ഞണ്ടുവളർത്തൽ യൂണിറ്റ് തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 36 ലക്ഷം തട്ടിയ ദമ്പതികൾ അറസ്റ്റിൽ. ബിസിനസ് ആവശ്യങ്ങൾക്ക് ബാങ്കുകളിൽ പ്രത്യേക പദ്ധതിപ്രകാരം വായ്പയെടുത്തു നൽകാമെന്നും വിശ്വസിപ്പിച്ചാണ് പണം തട്ടിയത്.
തിരുപുറം പട്ടിയക്കാലയിൽ നിന്ന് പെരിങ്ങമല മാവുവിളയിൽ താമസിക്കുന്ന മീനു എന്ന ആതിര(28) ഇയാളുടെ ഭർത്താവായ മനോജ് എന്ന റജി(33) എന്നിവരൊണ് വിഴിഞ്ഞം പോലീസിലെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തത്. വെങ്ങാനൂർ പുല്ലാനിമുക്ക് സ്വദേശി അപർണ, വെണ്ണിയൂർ നെല്ലിവിള സ്വദേശി ഷിബു എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദമ്പതികളെ അറസ്റ്റുചെയ്തത്.
ഇവരുടെ വാടക വീട്ടിൽ നിന്ന് മുദ്രപത്രങ്ങൾ, വ്യാജ സീലുകൾ, വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നുവെന്ന് ഉപഭോക്താക്കളെ വിശ്വപ്പിക്കുന്നതിനുളള ലെറ്റർ പാഡുകൾ എന്നിവ പോലീസ് പിടിച്ചെടുത്തു.
വെങ്ങാനൂർ പുല്ലാനിമുക്ക് സ്വദേശി അപർണയെയാണ് ദമ്പതികൾ ആദ്യമായി പദ്ധതിയുമായി സമീപിച്ചത്. വീട്ടിൽ അക്വാറിയത്തിന് സമാനമായ ഗ്ലാസ് ബോക്‌സുകൾ സജ്ജമാക്കി ഞണ്ടുകളെ വളർത്തി കിലോക്ക് 3500 രുപക്ക് വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതാണ് പദ്ധതി.
ഇതുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ അപർണയെകാണിച്ച് പ്രലോഭിപ്പിച്ച് ബാങ്കിൽ അപേക്ഷ നൽകുന്നതടക്കമുളള ചെലവുകൾക്ക് വിവിധ സമയങ്ങളിലായി മൂന്നുലക്ഷം രൂപ വാങ്ങിയിരുന്നു.