പാകിസ്ഥാൻ ആക്രമണത്തിന് തിരിച്ചടി നൽകിയതിന് പിന്നാലെ ദക്ഷിണ നാവിക കമാൻഡിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കൊച്ചിയും അതീവ ജാഗ്രതയിൽ. എറണാകുളം ജില്ലയിൽ ഇന്ന് ജനങ്ങളെ തയാറെടുപ്പിക്കുന്നതിന്റെ ഭാഗമായുള്ള മോക് ഡ്രിൽ നടക്കും. ജില്ലയിൽ നാലിടത്താണ് ഇന്ന് മോക് ഡ്രിൽ നടക്കുന്നത്.
കാക്കാനാട് സ്ഥിതി ചെയ്യുന്ന കലക്ടറേറ്റ്, മറൈൻ ഡ്രൈവ്, കൊച്ചിൻ ഷിപ്‍യാർഡ്, തമ്മനത്തെ ബിസിജി ടവർ എന്നിവിടങ്ങളിലാണ് വൈകിട്ട് നാലു മണിക്ക് മോക് ഡ്രിൽ നടക്കുക. ജില്ലാ ദുരന്തനിവാരണ സമിതിയുടെ അധ്യക്ഷൻ കൂടിയായ ജില്ലാ കലക്ടറുടെ നേതൃത്വത്തിലാണ് മോക് ഡ്രിൽ നടക്കുക.
ഇതു നടപ്പാക്കുന്നതിന് ജില്ലാ ഫയർ ഓഫിസർ നേതൃത്വം വഹിക്കും. ജില്ലാ കലക്ടറേറ്റ് ആയിരിക്കും മോക് ഡ്രിൽ നടപ്പാക്കുന്നതിന്റെ ആസ്ഥാനം. വൈകുന്നേരം നാലു മണിക്കാണ് മോക്ക് ഡ്രിൽ ആരംഭിക്കുന്നത്. 4 മണി മുതൽ 30 സെക്കൻഡ് അലർട്ട് സയറൺ 3 വട്ടം നീട്ടി ശബ്ദിക്കും.
4.28 മുതൽ സുരക്ഷിതം എന്ന സയറൺ 30 സെക്കൻഡ് മുഴങ്ങും. ഈ സമയത്തിനിടയിലാണ് മോക് ഡ്രിൽ നടക്കുക. ഇന്ത്യൻ നാവികസേനയുടെ പ്രധാന പരിശീലനകേന്ദ്രം കൂടിയാണ് ഇവിടം എന്നതിനാൽ വളരെ മുന്നേ തന്നെ സുരക്ഷാ കാര്യങ്ങൾ ശക്തമാക്കിയിരുന്നു.
ഏതു തരത്തിലുള്ള സാഹചര്യവും നേരിടാൻ തയാറാണെന്നാണ് സൈനിക കേന്ദ്രങ്ങളിൽനിന്നു ലഭ്യമായ വിവരം.