കൊച്ചി: നമ്മൾ കാത്തിരുന്ന നിമിഷമാണ് ഇതെന്നായിരുന്നു ഓപ്പറേഷൻ സിന്ദൂറിനെ പറ്റി പഹൽഗാമിൽ കൊല്ലപ്പെട്ട മലയാളി എൻ. രാമചന്ദ്രന്റെ മകൾ ആരതിയുടെ പ്രതികരണം.
പാകിസ്താനിലെ ഭീകര കേന്ദ്രങ്ങൾക്കു നേരെ ഇന്ത്യ നടത്തിയ ആക്രമണത്തിൽ ആരതി അതിയായ സന്തോഷം രേഖപ്പെടുത്തി.
കൊച്ചി ഇടപ്പള്ളി സ്വദേശിയായ രാമചന്ദ്രനെ മകൾ ആരതിയുടെ മുന്നിൽ വച്ചായിരുന്നു ഭീകരർ ക്രൂരമായി കൊലപ്പെടുത്തിയത്.
അച്ഛന്റെ നഷ്ടം നഷ്ടമായി തന്നെ തുടരുമെങ്കിലും ഇപ്പോഴത്തെ ഈ തിരിച്ചടി സന്തോഷം തരുന്ന നിമിഷമാണെന്ന് ആരതി പ്രതികരിച്ചൂ.
കൃത്യമായ സമയത്താണ് ഇന്ത്യ തിരിച്ചടിച്ചത്. നമ്മൾ കാത്തിരുന്ന നിമിഷമാണിതെന്നും ആക്രമണത്തിൽ സാധാരണക്കാർക്ക് അപകടം സംഭവിച്ചിട്ടില്ല എന്നതും ആശ്വാസം പകരുന്ന കാര്യമാണെന്നും ആരതി കൂട്ടിച്ചേർത്തു.
പഹല്‍ഗാമിന് കണക്കു ചോദിച്ച് ഇന്ത്യ, പാകിസ്ഥാനിലെ 9 ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നല്‍കി ഇന്ത്യ. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സംയുക്ത സൈനിക ആക്രമണത്തില്‍ പാക്കിസ്ഥാൻ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു.
പഹല്‍ഗാം ആക്രമണം നടന്ന് 15 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയുടെ മറുപടി. പുലര്‍ച്ചെ 1.44നായിരുന്നു സൈന്യത്തിന്റെ ഓപ്പറേഷന്‍ നടന്നത്.
ബഹവല്‍പൂര്‍, മുസാഫറബാദ്, കോട്ലി, മുരിഡ്‌കെ തുടങ്ങിയ ഇടങ്ങളിലാണ് ആക്രമണം നടന്നത്. പാക് അധീന കശ്മീരിലെ അടക്കം ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതായി സൈന്യം വെളിപ്പെടുത്തി.
നീതി നടപ്പാക്കി എന്നണ് ആക്രമണത്തെ കുറിച്ച് സമൂഹമാധ്യമത്തില്‍ സൈന്യം നടത്തിയ പ്രതികരണം.
അഞ്ചിടങ്ങളിൽ മിസൈല്‍ ആക്രമണമുണ്ടായെന്നും മൂന്നു പേര്‍ കൊല്ലപ്പെട്ടെന്നും 12 പേര്‍ക്ക് പരിക്കേറ്റതായും പാക് സൈന്യവും സ്ഥിരീകരിക്കുന്നു.
ആറ് സ്ഥലങ്ങളിലായി 24 ആക്രമണങ്ങള്‍ നടന്നതായി പാകിസ്താന്‍ സ്ഥിരീകരിച്ചു.
ആക്രമണം നടന്നതിന് തൊട്ടുപിന്നാലെ ഭാരത് മാതാ കി ജയ് എന്ന് കേന്ദ്ര പ്രതിരോധ മന്ത്രിയുടെ രാജ് നാഥ് സിങ് പ്രതികരിച്ചു.