കറാച്ചി∙ ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷങ്ങൾക്കിടെ തുർക്കി നാവികസേനയുടെ ഒരു യുദ്ധക്കപ്പൽ ഇന്നലെ കറാച്ചി തുറമുഖത്ത് എത്തി.
തുർക്കി നാവികസേനയുടെ അഡ-ക്ലാസ് എഎസ്ഡബ്ല്യു കോർവെറ്റുകളുടെ രണ്ടാമത്തെ കപ്പലായ ടിസിജി ബ്യുകോദ മറ്റന്നാൾ വരെ കറാച്ചിയിൽ തുടരുമെന്നാണ് വിവരം.
അങ്കാറയിൽനിന്ന് തുർക്കി വ്യോമസേനയുടെ സി-130 വിമാനം കറാച്ചിയിൽ വന്നിറങ്ങിയതിന് പിന്നാലെയാണ് യുദ്ധക്കപ്പലും തീരമണിഞ്ഞത്.
പാക്കിസ്ഥാന് ആയുധങ്ങളുമായാണ് സി–130 വിമാനം എത്തിയതെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ പിന്നീട് ഇതു തെറ്റാണെന്നും ഇന്ധനം നിറയ്ക്കുന്നതിനാണ് വിമാനം ലാൻഡ് ചെയ്തതെന്നും തുർക്കി അധികൃതർ വ്യക്തമാക്കി.
തുർക്കി അംബാസഡർ ഡോ. ഇർഫാൻ നെസിറോഗ്‌ലു കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിനെ സന്ദർശിച്ചിരുന്നു. ചർച്ചയിൽ തുർക്കിയുടെ പിന്തുണ അറിയിച്ചതായി പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സമുദ്രമേഖലാ സഹകരണത്തിന്റെ ഭാഗമായാണ് കപ്പല്‍ എത്തിയതെന്ന് പാക്കിസ്ഥാൻ നാവികസേന പറഞ്ഞു.
ഇരു രാജ്യങ്ങളുടെയും നാവികസേനകൾ തമ്മിലുള്ള പരസ്പര ധാരണ വർധിപ്പിക്കുകയും സമുദ്ര സഹകരണം ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് കപ്പലിന്റെ വരവിലൂടെ ലക്ഷ്യമിടുന്നതെന്ന് അവർ പറഞ്ഞു.
തുര്‍ക്കി കപ്പലിലെ ഉദ്യോഗസ്ഥര്‍, പാക്കിസ്ഥാൻ നാവികസേനയുമായി ചർച്ച നടത്തുമെന്നാണ് വിവരം. ഇന്ത്യയുടെ തിരിച്ചടി സാധ്യതയും ഇരു രാജ്യങ്ങളും ചർച്ച ചെയ്യുമെന്നാണ് കരുതുന്നത്.
കറാച്ചിയിൽ എത്തുന്നതിന് തൊട്ട് മുൻപ് ഏപ്രിൽ 29നും മേയ് 1നും ഇടയിൽ ടിസിജി ബ്യുകോദ കപ്പൽ ഒമാൻ തുറമുഖത്തെത്തിയിരുന്നു.