കോട്ടയം: ഭരണങ്ങാനത്ത് മീനച്ചിലാറ്റിൽ കാണാതായ രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. അടിമാലി സ്വദേശി അമൽ കെ ജോമോൻ ആണ് മരിച്ചത്. കളരിയാമാക്കൽ ചെക്ക് ഡാമിന് സമീപത്തു നിന്നാണ് അമലിന്റെ മൃതദേഹം ലഭിച്ചത്.
രണ്ടു വിദ്യാർത്ഥികളാണ് ഒഴുക്കിയിൽപ്പെട്ടിരുന്നത്. ഇന്നലെ വൈകിട്ട് പെരുവന്താനം സ്വദേശി ആല്‍ബിൻ ജോസഫ് (21)ന്റെ മൃതദേഹം ലഭിച്ചിരുന്നു. അപകടമുണ്ടായ വിലങ്ങുപാറ കടവിന് 200 മീറ്റര്‍ മാറി അമ്പലക്കടവിന് സമീപത്തുനിന്നാണ് ആല്‍ബിൻറെ മൃതദേഹം ലഭിച്ചത്.
ശനിയാഴ്ച വൈകീട്ടാണ് ഇരുവരും ഒഴുക്കിൽപ്പെട്ടത്. ജർമൻ ഭാഷാ പഠന കേന്ദ്രത്തിലെ വിദ്യാർഥികളും സുഹൃത്തുക്കളുമായ നാലു പേർ മീനച്ചിലാറ്റില്‍ ഭരണങ്ങാനം വിലങ്ങുപാറ കടവില്‍ കുളിക്കാൻ ഇറങ്ങിയ സമയത്താണ് അപകടമുണ്ടായത്. ഇവരിൽ രണ്ട് പേർ ഒഴുക്കിൽപ്പെടുകയായിരുന്നു.
തുടർന്ന് ശനിയാഴ്ച രാത്രി വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താത്തതിനെ തുടർന്ന് തിരച്ചിൽ നിർത്തുകയും കളരിയാമ്മാക്കൽ ചെക്ക് ഡാം തുറന്ന് ജലനിരപ്പ് കുറച്ച ശേഷം ഇന്നലെ രാവിലെ ആറ് മണിയോടെ പുനരാരംഭിക്കുകയുമായിരുന്നു. ഫയർഫോഴ്സും പൊലീസും വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകരും ചേർന്നാണ് തിരച്ചിൽ നടത്തിയത്.