കോട്ടയം: കോട്ടയം അയർക്കുന്നത്ത് രണ്ടു പെൺകുട്ടികളുമായി യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെയും ഭർതൃപിതാവിനേയും പോലീസ് അറസ്റ്റ് ചെയ്തു. ജിസ്മോളുടെ ഭര്‍ത്താവ് നീറിക്കാട് സ്വദേശി ജിമ്മി, ജിമ്മിയുടെ പിതാവ് തോമസ് എന്നിവരാണ് അറസ്റ്റിലായത്.
ഇരുവര്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റം, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്. ചുമത്തി. ജിമ്മിയെയും തോമസിനെയും ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ ആത്മഹത്യാ പ്രേരണയും ഗാര്‍ഹിക പീഡനവും വ്യക്തമാക്കുന്ന നിര്‍ണായക ഫോണ്‍ ശബ്ദരേഖയടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ജിസ്മോളുടെയും മക്കളുടെയും മരണത്തിൽ മുഖ്യമന്ത്രിക്ക് കുടുംബം പരാതി നൽകിയിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ 15ന് ഏറ്റുമാനൂര്‍ അയര്‍ക്കുന്നം പള്ളിക്കുന്നിലാണ് അഡ്വ. ജിസ്മോള്‍, മക്കളായ നേഹ (5), നോറ (ഒരു വയസ്) എന്നിവർ പുഴയിലേക്ക് ചാടി ജീവനൊടുക്കിയത്.
വീട്ടിൽ വെച്ച് കുഞ്ഞുങ്ങൾക്ക് വിഷം നൽകിയശേഷം ജിസ്മോള്‍ കയ്യിലെ ഞരമ്പ് മുറിച്ചിരുന്നു. ഇതിനുശേഷം സ്കൂട്ടറിൽ കടവിലെത്തി പുഴയിലേക്ക് ചാടുകയായിരുന്നു.
സംഭവമറിഞ്ഞ് ഇവരെ നാട്ടുകാർ കരയ്ക്കെത്തിച്ച് കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ആരോഗ്യനില ഗുരുതരമായിരുന്ന ഇവർ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.









