ന്യൂഡൽഹി: പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത് ഭീകരാക്രമണം രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവാണെന്നും ഈ ഭീകരാക്രമണം നടത്തിയവർക്കും ഗൂഢാലോചന നടത്തിയവർക്കും കടുത്ത ശിക്ഷ തന്നെ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ആക്രമണത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചാണ് നരേന്ദ്രമോദി പ്രസംഗം തുടങ്ങിയത്. ഒരു മിനിറ്റ് മൗനം ആചരിക്കുകയും ചെയ്തു.
നീചമായ ആക്രമണം നടത്തിയവർക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ശിക്ഷ നൽകുമെന്നും മോദി പറഞ്ഞു. ദേശീയ പഞ്ചായത്ത് രാജ് ദിനവുമായി ബന്ധപ്പെട്ട് ബിഹാറിലെ മധുബനിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
ഇന്ത്യ ഒറ്റക്കെട്ടായി തന്നെ ആക്രമണത്തിൽ രോഷം പ്രകടപ്പിക്കുകയാണ്. ബാക്കിയുള്ള ഭീകരവാദികളെ കൂടി മണ്ണിട്ട് മൂടാൻ സമയമായി. 140 കോടി ഇന്ത്യക്കാരുടെ ഇച്ഛാശക്തി ഭീകരവാദത്തിന്റെ നട്ടെല്ല് തകർക്കുമെന്നും മോദി പറഞ്ഞു.
കാഞ്ചി വലിച്ചവരേയും ഇരുളിൽ ഇരുന്ന് ഗൂഡാലോചന നടത്തിയവരേയും ഉടൻ കണ്ടെത്തും. എവിടെ ഒളിച്ചിരുന്നാലും പിൻതുടർന്ന് എത്തി ശിക്ഷിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ കൂടെ നിൽക്കുന്ന എല്ലാ രാജ്യങ്ങൾക്കും നന്ദി അറിയിക്കുകയും ചെയ്തു.