ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ വിനോദസഞ്ചാരികള്‍ കൂട്ടത്തോടെ കശ്മീരില്‍ നിന്ന് തിരിച്ചുപോകാന്‍ തുടങ്ങി.
സംഭവത്തിന് പിന്നാലെ ഭയചകിതരായ ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് കൂട്ടത്തോടെ കശ്മീരില്‍ നിന്ന് മടങ്ങുന്നത്.
അതിഥികള്‍ കൂട്ടത്തോടെ മടങ്ങിപ്പോകുന്ന കാഴ്ച ഹൃദയഭേദകമാണെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു.
വിനോദസഞ്ചാരികളെ അവരുടെ സ്വന്തം നാടുകളിലേക്ക് സുരക്ഷിതമായി തിരികെ കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്നലെ പഹല്‍ഗാമില്‍ നടന്ന ദാരുണമായ ഭീകരാക്രമണത്തിന് ശേഷം താഴ്വരയില്‍ നിന്ന് അതിഥികള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നത് കാണുന്നത് ഹൃദയഭേദകമാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ആളുകള്‍ എന്തിനാണ് തിരികെ പോകാന്‍ ആഗ്രഹിക്കുന്നതെന്ന് ഞങ്ങള്‍ക്ക് പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ സാധിക്കുമെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.
‘ഡിജിസിഎയും സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും അധിക വിമാന സര്‍വീസുകള്‍ സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.
അതിനിടെ വിനോദസഞ്ചാരികളുടെ മടങ്ങിപ്പോക്ക് സുഗമമാക്കാന്‍ ശ്രീനഗറിനും ജമ്മുവിനും ഇടയിലുള്ള എന്‍എച്ച് -44 ഒരു ദിശയിലേക്ക് ഗതാഗതത്തിനായി തുറന്നിട്ടിരിക്കുകയാണ്.
ടൂറിസ്റ്റ് വാഹനങ്ങള്‍ സുഗമമായി കടന്നുപോകുന്നതിന് ശ്രീനഗറിനും ജമ്മുവിനും ഇടയിലുള്ള ഗതാഗതം സുഗമമാക്കാന്‍ ഞാന്‍ ഭരണകൂടത്തോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ഒമര്‍ അബ്ദുള്ള എക്‌സില്‍ കുറിച്ചു.
‘റോഡ് ഇപ്പോഴും ചില സ്ഥലങ്ങളില്‍ അസ്ഥിരമായതിനാല്‍ നിയന്ത്രിതവും സംഘടിതവുമായ രീതിയിലാണ് നിലവിൽ ഗതാഗത സംവിധാനം ഒരുക്കിയിരിക്കുന്നത്.
കൂടാതെ കുടുങ്ങിക്കിടക്കുന്ന എല്ലാ വാഹനങ്ങളും നീക്കം ചെയ്യാന്‍ ഞങ്ങള്‍ കഠിനമായി പരിശ്രമിക്കുകയാണ്. ഇപ്പോള്‍ വാഹനങ്ങളുടെ പൂര്‍ണ്ണമായ സ്വതന്ത്രമായ സഞ്ചാരം അനുവദിക്കാന്‍ സാധിക്കില്ല, എല്ലാവരും ഞങ്ങളുമായി സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഹല്‍ഗാം ഭീകരാക്രമണം നടന്ന് ഒരു ദിവസത്തിന് ശേഷം മിക്ക വിനോദസഞ്ചാരികളും ഭയം കാരണം താഴ്വര വിടുകയാണെന്ന് ടൂർ ഓപ്പേററ്റര്‍മാര്‍ അറിയിച്ചു.
അടുത്ത ഒരു മാസത്തേക്കുള്ള പാക്കേജുകള്‍ എല്ലാം റദ്ദാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചെയ്ത എല്ലാ നല്ല കാര്യങ്ങളും ഇതോടെ ഒഴുകിപ്പോയി.
കശ്മീരിലേക്ക് വിനോദസഞ്ചാരികളെ തിരികെ കൊണ്ടുവരാന്‍ വളരെയധികം ബോധ്യപ്പെടുത്തലുകള്‍ ആവശ്യമാണെന്നും ഐജാസ് അലി പറഞ്ഞു.
സ്ഥിതിഗതികള്‍ പഴയപോലെയായാല്‍ പഹല്‍ഗാമില്‍ നാളെ തന്നെ പോകാന്‍ ആഗ്രഹമുണ്ടെന്നാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരു വനിതാ വിനോദസഞ്ചാരി പറയുന്നത്.