മുംബൈ: മുടികൊഴിച്ചിലിന് പിന്നാലെ ബുൽഡാനയിലെ ഗ്രാമങ്ങളിൽ നഖം കൊഴിച്ചിലും റിപ്പോർട്ട് ചെയ്തത് ആശങ്കയാകുന്നു.
കഴിഞ്ഞ ഡിസംബറിലാണ് ഇവിടത്തെ 15 ഗ്രാമങ്ങളിൽ വ്യാപകമായ മുടികൊഴിച്ചിൽ റിപ്പോർട്ട് ചെയ്തത്. ഇപ്പോൾനഖങ്ങൾക്കു നിറംമാറ്റം വന്ന് പിന്നീട് കൊഴിഞ്ഞുപോകുന്ന സാഹചര്യമാണ്.
കഴിഞ്ഞ 5 ദിവസത്തിനിടെ ഷെഗാവ് തെഹ്സിലിലെ അഞ്ച് ഗ്രാമങ്ങളിലാണ് ഇത്തരത്തിലുളള അപൂർവരോഗം റിപ്പോർട്ട് ചെയ്തത്.
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ത സാംപിളുകളും മറ്റും ശേഖരിച്ചിട്ടുണ്ട്.നിലവിൽ 39 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവരെ പ്രാഥമിക ചികിത്സയ്ക്കായി ഷെഗാവിലെ ആശുപത്രയിലേക്ക് മാറ്റി.
നഖങ്ങൾ വെള്ള നിറത്തിലേക്കും പിന്നീട് കറുപ്പ് നിറത്തിലേക്കും മാറി കൊഴിഞ്ഞു പോകുന്ന സ്ഥിതിയാണ് നിലവിൽ ഗ്രാമങ്ങളിൽ ഉള്ളത്.
ഡോക്ടർമാരും ഗവേഷകരും പരിശോധിച്ച് തിരിച്ചുപോകുന്നതിനപ്പുറം രോഗകാരണം കൃത്യമായി പങ്കുവയ്ക്കുകയോ സർക്കാർ തങ്ങൾക്ക് കാര്യക്ഷമമായ ചികിത്സ നൽകുകയോ ചെയ്യുന്നില്ലെന്ന പരാതി ഉയർന്നിട്ടുണ്ട്.
മനുഷ്യശരീരത്തിൽ സെലിനിയത്തിന്റെ അളവു കൂടുന്നത് മുടി, നഖം എന്നിവയുടെ കൊഴിച്ചിലിന് കാരണമാകുമെന്നും കൂടുതൽ പരിശോധനാ ഫലങ്ങൾക്കായി കാത്തിരിക്കുകയാണെന്നുമാണ് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. അമോൽ ഗിതെ പറഞ്ഞത്.
ഉയർന്ന അളവിലുള്ള സെലിനിയത്തിന്റെ സാന്നിധ്യമാണ് മുടികൊഴിച്ചിലിന് കാരണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ വിദഗ്ധ സംഘം നേരത്തേ വ്യക്തമാക്കിയിരുന്നു.
പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്ന് എത്തിച്ച് റേഷൻകടകൾ വഴി ബുൽഡാനയിൽ വിതരണം ചെയ്യുന്ന ഗോതമ്പിൽ വലിയ അളവിൽ സെലിനിയം അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇതാണ് മുടികൊഴിച്ചിലിന് കാരണമെന്നും പത്മശ്രീ അവാർഡ് ജേതാവ് ഡോ. ഹിമന്തറാവു ഭവാസ്കറും കഴിഞ്ഞ ഫെബ്രുവരിയിൽ അറിയിച്ചിരുന്നു