ആലപ്പുഴ: എഴുപുന്ന ശ്രീനാരായണപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മോഷണം പോയ സംഭവത്തിൽ കീഴ്ശാന്തിയെ പിടികൂടി പോലീസ്. ക്ഷേത്രത്തിലെ കീഴ്ശാന്തി കൊല്ലം സ്വദേശിയായ രാമചന്ദ്രൻ പോറ്റിയാണ് പിടിയിലായത്.
ഇയാളെ എറണാകുളത്ത് നിന്നാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച സ്വർണം ഇയാൾ തേവരയിലെ ഫെഡറൽ ബാങ്കിൽ പണയം വച്ചതായും പോലീസ് കണ്ടെത്തി.
വിഷുദിനത്തിൽ ചാർത്തിയ തിരുവാഭരണങ്ങളാണ് മോഷണം പോയത്. കിരീടം, രണ്ടു മാലകൾ ഉൾപ്പടെ 20 പവൻ സ്വർണ്ണാഭരണങ്ങളാണ് കാണാതായത്. വിശേഷ ദിവസമായതിനാൽ തന്നെ വിഗ്രഹത്തിൽ കൂടുതൽ ആഭരണങ്ങൾ ചാർത്തിയിരുന്നു.
രാമചന്ദ്രൻ പോറ്റി ഈ ക്ഷേത്രത്തിൽ ജോലിക്കെത്തിയിട്ട് ഏറെ നാളുകൾ ആയിട്ടില്ലെന്നു ക്ഷേത്ര ഭാരവാഹികൾ പറഞ്ഞിരുന്നു. വിഗ്രഹത്തിൽ ചാർത്തുന്ന ആഭരണങ്ങൾ തിരികെ വയ്ക്കുന്ന ജോലി കാണാതായ കീഴ്ശാന്തിക്ക് ആയിരുന്നു.
രണ്ടാം തിയതി മുതൽ മേൽശാന്തി അവധിയിൽ ആയിരുന്നതിനാൽ കീഴ്ശാന്തിയായിരുന്നു വിഷു ദിനത്തിൽ ക്ഷേത്രത്തിലെ പ്രധാന ചുമതലകൾ ചെയ്തിരുന്നത്.









