യുകെയിലെ ഏറ്റവും സാധാരണമായ അഞ്ചാമത്തെ കാൻസറാണ് മെലനോമ, പുതിയ കാൻസർ കേസുകളിൽ ഏകദേശം 4% വരും ഇത്. എന്നാൽ, മെലനോമ രോഗികൾക്ക് പുതിയ ക്യാൻസർ വാക്സിൻ വികസിപ്പിച്ച് എൻഎച്ച്എസ് രംഗത്തെത്തിയിരിക്കുകയാണ്. അഡ്വാന്സ്ഡ് സ്കിൻ കാൻസറായ മെലനോമ രോഗികൾക്കാണ് എൻഎച്ച്എസ് പരീക്ഷണത്തിലൂടെ പുതിയ ക്യാൻസർ വാക്സിൻ ലഭ്യമാകുക.
വിവിധ തരം കാൻസർ രോഗികൾക്കുള്ള mRNA വാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങൾ വേഗത്തിലാക്കാൻ രൂപകൽപ്പന ചെയ്ത ഒരു പ്രോഗ്രാമായ NHS കാൻസർ വാക്സിൻ ലോഞ്ച് പാഡിന്റെ (CVLP) ഭാഗമാണ് ഈ സംരംഭം. കുടൽ ക്യാൻസർ വാക്സിനിനായുള്ള പരീക്ഷണങ്ങളിൽ ചേരാൻ നിരവധി രോഗികളെ സിവിഎൽപി ഇതിനോടകം സഹായിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് മെലാനോമയ്ക്കുള്ള പരീക്ഷണം ആരംഭിച്ചിരിക്കുന്നത്.2030 ആകുമ്പോഴേക്കും ഇംഗ്ലണ്ടിലെ 10,000 രോഗികൾക്ക് വരെ വ്യക്തിഗതമാക്കിയ കാൻസർ ചികിത്സകൾ നൽകുക എന്നതാണ് സിവിഎൽപിയുടെ ലക്ഷ്യം.
iSCIB1+ (ഇമ്മ്യൂണോബോഡി) എന്നറിയപ്പെടുന്ന പുതിയ മെലനോമ വാക്സിൻ, രോഗപ്രതിരോധ സംവിധാനത്തെ കാൻസർ കോശങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്നു, അതുവഴി നിലവിലുള്ള ഇമ്മ്യൂണോതെറാപ്പി ചികിത്സയോട് മികച്ച രീതിയിൽ ശരീരത്തിന് പ്രതികരിക്കാനാവും.
സൂചി രഹിത കുത്തിവയ്പ്പിലൂടെയാണ് വാക്സിൻ ചർമ്മത്തിലോ പേശികളിലോ പരീക്ഷിച്ചു കൊണ്ടിരിക്കുന്നത്, യുകെയിലെ ലൈഫ് സയൻസസ് കമ്പനിയായ സ്കാൻസെല്ലുമായി സഹകരിച്ച് പ്രവർത്തിക്കുന്ന സിവിഎൽപി, ഒക്ടോബറോടെ പങ്കെടുക്കുന്ന രോഗികളുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ത്വക്ക് കാൻസറിന് വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്നും ക്യാൻസർ വാക്സിനുകൾക്ക് ക്യാൻസർ പരിചരണത്തിൽ വലിയ രീതിയിലുള്ള മാറ്റം വരുത്താൻ കഴിയുമെന്നും എൻഎച്ച്എസ് ദേശീയ ക്യാൻസർ ഡയറക്ടർ പ്രൊഫ. പീറ്റർ ജോൺസൺ പറഞ്ഞു.









