പനാജി: തടവുകാർക്ക് പുറത്ത് നിന്ന് ഭക്ഷണം എത്തിക്കുന്നതിനെതിരെ കർശന നടപടി എടുക്കാൻ ഗോവ സെൻട്രൽ ജയിൽ സുപ്രണ്ട്. പുറത്ത് നിന്ന് കൊണ്ടുവരുന്ന ഭക്ഷണത്തിനുള്ളിൽ വെച്ച് ഫോണുകൾ ജയിലിലേക്ക് കടത്തുന്നത് തടയാനാണ് പുതിയ തീരുമാനം.
ഭക്ഷണം പുറത്തുനിന്ന് എത്തിക്കുന്നത് തടയുന്നതിനുവേണ്ടി ജയിലിനുള്ളിൽ മികച്ച സൗകര്യമുള്ള കാന്റീൻ സംവിധാനം നടപ്പാക്കിയിട്ടുണ്ട്. “തടവുകാർക്ക് സന്ദർശകർ ഭക്ഷണം കൊണ്ടു വരരുത്.
തടവുകാർക്ക് അനുദിച്ചിട്ടുള്ള ഭക്ഷണത്തിനു പുറമെ അധികം വേണ്ടത് ജയിൽ കാന്റീനിൽ നിന്ന് ചോദിച്ച് വാങ്ങാം. സന്ദർശകർക്ക് വേണമെങ്കിൽ ഭക്ഷണം വാങ്ങാനുള്ള പണം തടവുകാരുടെ അക്കൗണ്ടിലേക്ക് നൽകാമെന്നും സുപ്രണ്ട് ശങ്കർ ബി ഗോയങ്ക് പറഞ്ഞു.
ജയിലിൽ തടവുകാരെ കാണാനെത്തുന്നവർ ഫോണുകളും, ലഹരി ഉൽപ്പന്നങ്ങളും ഭക്ഷണത്തിനുള്ളിൽ വെച്ച് കടത്തുന്നത് പതിവാണ്. ഒരു വിരലിനെക്കാൾ ചെറിയ വലിപ്പമുള്ള ചെറിയ ഫോണുകളാണ് കൂടുതലായും ജയിലിലേക്ക് കടത്തുന്നത്.
ജയിലിനുള്ളിൽ ലഹരികടത്താൻ ശ്രമിച്ചതിന് ഡെപ്യൂട്ടി സുപ്രണ്ട് ഉൾപ്പെടെ നാലു പൊലീസുദ്യോഗസ്ഥർക്ക് രണ്ട് മാസം മുമ്പ് സസ്പെൻഷൻ ലഭിച്ചിരുന്നു.