തൃശൂരിൽ ബേക്കറിയുടെ അഴുക്കുസംഭരണി വൃത്തിയാക്കാൻ ഇറങ്ങിയ 2 ബേക്കറിത്തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു. ആളൂർ വരദനാട് പാണപറമ്പിൽ ജിതേഷ് (43), കാരൂർ ചൂലിക്കാടൻ സുനിൽ (52) എന്നിവരാണു മരിച്ചത്.2 bakery workers died of suffocation when they came down to clean the cesspool.
ആളൂർ കാരൂരിൽ റോയൽ ബേക്കറിയുടെ പിന്നിൽ ഷെഡിനകത്തായുള്ള കോൺക്രീറ്റ് മാലിന്യ സംഭരണി നിറഞ്ഞതിനാൽ, വൃത്തിയാക്കുന്നതിന്റെ ഭാഗമായി വെള്ളം പമ്പ് ചെയ്തു കളഞ്ഞിരുന്നു.
ഇതിനു ശേഷം അടിയിൽ അടിഞ്ഞ അഴുക്ക് മാറ്റുന്നതിനായി ഇറങ്ങിയപ്പോഴാണ് അപകടം.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ടാങ്കിൽ ആദ്യം ഇറങ്ങിയ ജിതേഷിന് അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ രക്ഷിക്കാനിറങ്ങിയതാണ് സുനിൽ. സുനിലും അകത്ത് കുടുങ്ങുകയായിരുന്നു.
ചാലക്കുടിയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ ടാങ്കിലേക്ക് ഇറങ്ങിയപ്പോൾ ഇരുവരുടെയും ചലനമറ്റ ശരീരമാണു കണ്ടെത്തിയത്.
കയർ കെട്ടി കഠിന പ്രയത്നത്തിലൂടെയാണ് പുറത്തെത്തിച്ചത്. സംഭവത്തിൽ ആർക്കെതിരെയും കേസെടുത്തിട്ടില്ല. ബേക്കറി ഉടമ ഈ സമയം സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് അറിയുന്നത്.
അകത്ത് ഓക്സിജൻ ഒട്ടും ഇല്ലായിരുന്നുവെന്നും മാലിന്യസംഭരണിയായതിനാൽ വലിയ അളവിൽ വിഷവാതകം ഉറപ്പാണെന്നും ചാലക്കുടി അഗ്നിരക്ഷാ സേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ടി.സന്തോഷ് കുമാർ പറഞ്ഞു.
സംഭരണിയിലേക്ക് ഒരാൾക്ക് കഷ്ടിച്ച് ഇറങ്ങാനാകുന്ന ആൾനൂഴിയേ ഉണ്ടായിരുന്നുള്ളൂ. 8 അടി ആഴവും 10 അടി വീതിയും 10 അടി നീളവുമുള്ള കോൺക്രീറ്റ് ടാങ്കിൽ മൂന്ന് അടിയോളം ചെളി നിറഞ്ഞുകിടന്നിരുന്നു.
സംഭരണിയുള്ള ഷെഡിലും വായുപ്രവാഹം കുറവായിരുന്നു. മാലിന്യങ്ങൾക്കു മുകളിൽ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു ഇരുവരുടെയും ശരീരം.