കൊച്ചി: കെഎസ്ആർടിസി ബസ് ഉരഞ്ഞുവെന്ന് ആരോപിച്ച് ബസിന്റെ താക്കോൽ ഊരിയെറിഞ്ഞ് യുവാവ്. ആലുവ മാർത്താണ്ഡവർമ്മ പാലത്തിന് സമീപമാണ് സംഭവം നടന്നത്.
തെറ്റായ ദിശയിലൂടെ ഓവർടേക്ക് ചെയ്തുവന്ന കാറാണ് അപകടം സൃഷ്ടിച്ചതെന്നാണ് കെഎസ്ആർടിസി ഡ്രൈവറുടെ ആരോപണം. സംഭവത്തിൽ യുവാവിനെതിരെ ആലുവ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഒരു ആഴ്ച മുമ്പാണ് സംഭവം നടന്നത്. ആലുവയിൽ നിന്നും മാളയിലേക്ക് സർവീസ് നടത്തുന്ന ബസിന്റെ താക്കോലാണ് യുവാവ് ഊരി എറിഞ്ഞു കളഞ്ഞത്.
സംഭവശേഷം മാപ്പ് പറഞ്ഞു കേസ് ഒത്തുതീർപ്പാക്കാൻ യുവാവ് മാള ഡിപ്പോയിൽ എത്തിയിരുന്നു. എന്നാൽ ഡ്രൈവർക്ക് വലിയ മാനസിക സമ്മർദ്ദം ഉണ്ടായി എന്നാണ് ജീവനക്കാർ പറയുന്നത്. അതിനാൽ തന്നെ അവർ മാപ്പ് നിഷേധിച്ചു.
സുഹൃത്തിന്റെ അച്ഛന് രക്തം നൽകി; പിന്നാലെ ഹൃദയാഘാതം മൂലം യുവാവിന് ദാരുണാന്ത്യം
കൊല്ലം: സുഹൃത്തിന്റെ പിതാവിന് രക്തം ദാനം ചെയ്തതിന് പിന്നാലെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. പുനലൂര്‍ മണിയാര്‍ പരവട്ടം മഹേഷ് ഭവനില്‍ പരേതനായ മനോഹരന്‍-ശ്യാമള ദമ്പതികളുടെ മകനായ മഹേഷ് (36 ) ആണ് മരിച്ചത്.
പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ ചികിത്സയിലുള്ള സുഹൃത്തിന്റെ പിതാവിന് രക്തം നൽകാനായാണ് മഹേഷ് ആശുപത്രിയില്‍ എത്തിയത്.
രക്തം ശേഖരിക്കുന്നതിന് മുന്‍പ് യുവാവിന്റെ രക്തസമ്മര്‍ദം, പള്‍സ് അടക്കം ആശുപത്രി ആധികൃതര്‍ പരിശോധിച്ചിരുന്നു. അസാധാരണമായി ഒന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് രക്തം ശേഖരിക്കുകയും ചെയ്തു.
പിന്നാലെ മഹേഷ് പുറത്തേയ്ക്കിറങ്ങി ശീതളപാനീയം കുടിച്ചു. തൊട്ടടുത്ത നിമിഷം നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഗ്യാസ് ട്രബിള്‍ ആയിരിക്കുമെന്നാണ് ആദ്യം കരുതിയെങ്കിലും ഇസിജി എടുത്തപ്പോള്‍ നേരിയ വ്യത്യാസം ശ്രദ്ധയില്‍പ്പെട്ടു.
ഇതോടെ മഹേഷിനെ ഉടന്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു. തുടർന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങളും ചെയ്തിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം മരണം സംഭവിക്കുകയായിരുന്നു. നിര്‍മാണ തൊഴിലാളിയാണ് മഹേഷ്.