കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജിൽ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെ പിടികൂടി പോലീസ്. തൃശൂര്‍ സ്വദേശി അബ്ദുൾ സനൂഫ് ആണ് പിടിയിലായത്. സംഭവ ശേഷം കടന്നു കളഞ്ഞ ഇയാളെ ചെന്നൈയില്‍ നിന്നാണ് പിടികൂടിയത്.(young woman was killed in lodge; Accused in custody)
മലപ്പുറം വെട്ടത്തൂര്‍ കാപ്പ് പൊതാക്കല്ലിലെ ഫസീലയെയാണ് (33) സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഫസീലയും സനൂഫും ചേർന്ന് ലോഡ്ജിൽ മുറിയെടുത്തത്. പിന്നീട് ചൊവ്വാഴ്ച ഫസീലയെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തലേ ദിവസം രാത്രി തന്നെ അബ്ദുൾ സനൂഫ് ലോഡ്ജിൽ നിന്ന് സ്ഥലം വിട്ടിരുന്നു. പിന്നീട് ഇയാളെ കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല.
ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് കൊലക്കുറ്റം ചുമത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രയിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിലാണ് ഫസീല കൊല്ലപ്പെട്ടതാണെന്ന് തെളിഞ്ഞത്. സനൂഫിനെതിരെ ഫസീല മുമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസ് പിന്നീട് ഒത്തുതീര്‍പ്പായെന്ന് പൊലീസ് അറിയിച്ചിരുന്നു.
അതേസമയം കൊലപാതകത്തിലേക്ക് നയിച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല.