ആലപ്പുഴ: ആലപ്പുഴയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. എടത്വ കൊടുപ്പുന്ന കോലത്ത് സ്വദേശി തൃക്കാർത്തികയിൽ കെജെ മോഹനന്റെ മകൾ നിത്യ മോഹനൻ (28) ആണ് മരിച്ചത്.
പ്രസവത്തിനായി ഇന്നലെ രാവിലെ ആറ് മണിക്കാണ് നിത്യയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് 11 മണിയോടെ സിസേറിയനിലൂടെ ഇരട്ടക്കുട്ടികളെ പുറത്തെടുത്തു.
പിന്നീട് രക്തസ്രാവം നിൽക്കാത്തതിനാൽ യൂട്രസ് നീക്കം ചെയ്യണമെന്ന് ഡോക്ടർമാർ വീട്ടുകാരെ അറിയിച്ചു. വീട്ടുകാർ അതിന് സമ്മതിക്കുകയും ചെയ്തു.
എന്നാൽ മൂന്ന് മണിയോടെ ഹൃദയത്തിന് തകരാർ ഉണ്ടെന്ന് അറിയിക്കുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്‌തു. എന്നാൽ, വീട്ടുകാരെ കാണാൻ അനുവദിച്ചില്ല.
മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനും അനുവദിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. വൈകിട്ട് ആറ് മണിയോടെ നിത്യ മരിച്ചുവെന്ന് വീട്ടുകാരെ അറിയിക്കുകയായിരുന്നു.