അഹമ്മദാബാദ്: പഞ്ചാബ് കിംഗ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സ്റ്റേഡിയത്തിൽ ആർസിബി തൊപ്പി ധരിച്ച് മുഖം മറച്ചെത്തിയ ആൾ ആരെന്ന ചർച്ചയുമായി സമൂഹമാധ്യമങ്ങൾ.
ഇന്നലെ നടന്ന മത്സരത്തിനിടെയാണ് മുഖം മറച്ച് ആർസിബി തൊപ്പി ധരിച്ച് ഒരു ആരാധകൻ സ്റ്റേഡിയത്തിലെത്തിയത്. മുംബൈക്കെതിരെ ശ്രേയസ് അയ്യർ ബാറ്റ് ചെയ്യുമ്പോഴായിരുന്നു സ്റ്റേഡിയത്തിലെ ആർസിബി ആരാധകനെ ക്യാമറകൾ സൂം ചെയ്തത്.
ഇതോടെ അത് വിരാട് കോലിയാണോ അതോ ആർസിബി ചാരനാണോ എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ ചർച്ച ഏറ്റെടുത്തത്.നാളെ നടക്കുന്ന ഐപിഎൽ ഫൈനിൽ പഞ്ചാബ് കിംഗ്സാണ് ആർസിബിയുടെ എതിരാളികൾ.
പഞ്ചാബിൻറെ തന്ത്രങ്ങൾ മനസിലാക്കാൻ വന്ന ആർസിബി ചാരനാണിതെന്ന് ഒരുവിഭാഗം ആരാധകർ പറയുമ്പോൾ ചിലർ പറയുന്നത് ഇത് വിരാട് കോലി തന്നെയാണെന്നാണ്. എന്നാൽ അത് അണ്ടർ കവർ ആർസിബി ഏജൻറാണെന്നാണ് മറ്റൊരാളുടെ കണ്ടെത്തൽ. ഐപിഎൽ ആദ്യ ക്വാളിഫയറിൽ പഞ്ചാബിന തോൽപ്പിച്ചാണ് ആർസിബി ഫൈനലിലെത്തിയത്.
ആർസിബിയോട് തോറ്റതോടെ രണ്ടാം ക്വാളിഫയർ കളിക്കേണ്ടിവന്ന പഞ്ചാബ് എലിമിനേറ്ററിൽ ഗുജറാത്തിനെ തോൽപ്പിച്ചെത്തിയ മുംബൈയെ തോൽപിച്ചാണ് 2014നുശേഷം ആദ്യ ഐപിഎൽ ഫൈനലിന് യോഗ്യത നേടിയിരിക്കുന്നത്.
മത്സരത്തിൽ 41 പന്തിൽ 87 റൺസുമായി ക്യാപ്റ്റൻ ശ്രേയസ് അയ്യരായിരുന്നു പഞ്ചാബിൻറെ വിജയശിൽപി. അഞ്ച് ബൗണ്ടറികളും എട്ട് സിക്സുകളും അടങ്ങുന്നതായിരുന്നു ശ്രേയസിൻറെ ഇന്നിംഗ്സ്. മുംബൈ ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം 19 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് മറികടന്ന് ഫൈനൽ ടിക്കറ്റെടുക്കുകയും ചെയ്തു.