സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ പങ്കെടുത്ത ഫുട്ബോള്‍ മത്സരത്തിനിടെ മകനെ ചുവപ്പുകാർഡ് കാണിച്ചു പുറത്താക്കിയതില്‍ പ്രകോപിതനായ പിതാവ് ചോദിക്കാനെത്തിയത് വടിവാളുമായി . മൂവാറ്റുപുഴയിലാണ് സംഭവം. 16 വയസില്‍ താഴെയുള്ള കുട്ടികളുടെ കളിക്കിടെയാണ് നാടകീയ സംഭവങ്ങള്‍. കുട്ടികളുടെ പരാതിയില്‍ മൂവാറ്റുപുഴ പ്ലാമൂട്ടില്‍ ഹാരിസ് അമീറിനെ (40) പൊലീസ് അറസ്റ്റ് ചെയ്തു. When his son was sent off during the match, the father came to ask with a baton.
ഫുട്ബോള്‍ മത്സരം മാറാടിയിലാണ് നടന്നത്. കളിക്കിടെ ഫൗള്‍ ചെയ്തതിന് ഹാരിസിന്റെ മകനെ റെഡ് കാർഡ് നല്‍കി റഫറി പുറത്താക്കിയിരുന്നു. എന്നാല്‍ കളിക്കളത്തില്‍ നിന്നു പുറത്തു പോകാൻ വിസമ്മതിച്ചതിനെ തുടർന്നു കളിക്കാർ തമ്മില്‍ കയ്യാങ്കളി നടന്നു. പിന്നാലെ മകൻ ഹാരിസിനെ വിളിച്ചുവരുത്തുകയായിരുന്നു.
വടിവാളുമായി എത്തിയ ഇയാള്‍ കളി തടസ്സപ്പെടുത്തുകയും ഭീഷണി മുഴക്കുകയും ചെയ്തു. വടിവാള്‍ വീശി വധഭീഷണി മുഴക്കിയെന്നും സ്കൂളില്‍ നിന്ന് വരുന്ന വഴിക്ക് ആക്രമിക്കും എന്നു ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാണിച്ച് കുട്ടികള്‍ പരാതി നല്‍കിയതോടെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മൂവാറ്റുപുഴയിലെ മുതിർന്ന മുസ്‌ലിംലീഗ് നേതാവിന്റെ മകനാണ് ഹാരിസ്.