നേമത്ത് പോര് മുറുകുന്നു! ‘വേദിയും തീയതിയും ഞാൻ പറയും, ശിവൻകുട്ടി കാത്തിരിക്കട്ടെ’; വെല്ലുവിളിയുമായി രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ചൂട് ഉയരുന്നതിനിടെ നേമം മണ്ഡലത്തിൽ രാഷ്ട്രീയ വാക്കേറ്റം ശക്തമാകുന്നു. പരസ്യ സംവാദത്തെ ചുറ്റിപ്പറ്റിയുള്ള വെല്ലുവിളികളും മറുപടികളും രാഷ്ട്രീയ രംഗത്തെ കൂടുതൽ ചൂടേകുകയാണ്.
നേമത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ സംവാദത്തിനുള്ള തീയതിയും സമയവും വേദിയും താൻ തന്നെ തീരുമാനിക്കാമെന്ന് വ്യക്തമാക്കി. സംവാദത്തിന് വെല്ലുവിളിച്ച ഇടത് സ്ഥാനാർഥി വി ശിവൻകുട്ടിയോട് “കാത്തിരിക്കൂ” എന്നും അദ്ദേഹം പ്രതികരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സംവാദ വെല്ലുവിളിയെന്ന് രാജീവ് ആരോപിച്ചു. “പത്ത് വർഷം ജനങ്ങൾ കാത്തിരുന്നില്ലേ, ഇനി എന്തിന് ഈ ധൃതിയെന്ന്” ചോദിച്ച അദ്ദേഹം, സംവാദത്തിന് അനുയോജ്യമായ സമയം താൻ പ്രഖ്യാപിക്കുമെന്നും കൂട്ടിച്ചേർത്തു. സത്യൻ നഗർ പള്ളിയിലെ ഓശാന ശുശ്രൂഷയിൽ പങ്കെടുത്തതിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഡീൽ ആരോപണങ്ങൾ ശ്രദ്ധ തിരിക്കാൻ ഉള്ള ശ്രമമാണെന്നും, ജമാഅത്തെ ഇസ്ലാമിയുമായും എസ്ഡിപിഐയുമായും ആർക്കാണ് ബന്ധമെന്ന് രാജീവ് ചോദിച്ചു. ബിജെപിയാണ് ‘എ ടീം’ എന്നത് എല്ലാവരും അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്നും, പാർട്ടിയെക്കുറിച്ചുള്ള തെറ്റായ ധാരണകൾ മാറ്റാനാണ് ഔട്ട്‌റീച്ച് പ്രവർത്തനങ്ങൾ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. മലയാളികളുടെ പ്രശ്നങ്ങളിൽ ബിജെപി എല്ലായ്പ്പോഴും കൂടെയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിന് മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ സംവാദത്തിന് തയ്യാറാണോ എന്ന ചോദ്യവും രാജീവ് ഉയർത്തിയിരുന്നു. വി ശിവൻകുട്ടി മാത്രം മതിയാകില്ല, മുഖ്യമന്ത്രി കൂടിയും സംവാദത്തിൽ പങ്കെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, സംവാദത്തിന് നിശ്ചയിച്ച തീയതി മാറ്റാൻ തയ്യാറാണെന്ന് വി ശിവൻകുട്ടി വ്യക്തമാക്കി. മാർച്ച് 29 അസൗകര്യമാണെങ്കിൽ മറ്റൊരു ദിവസം നിശ്ചയിക്കാമെന്നും, രാജീവ് തന്നെ തീയതിയും വേദിയും വ്യക്തമാക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. സംവാദം നടന്നാൽ രാജീവ് ചന്ദ്രശേഖറിന് പൂജ്യം മാർക്കും തനിക്ക് എ പ്ലസ് ലഭിക്കും എന്നായിരുന്നു ശിവൻകുട്ടിയുടെ പരിഹാസം.
തിരഞ്ഞെടുപ്പിന് മുന്നോടിയായി നേമം മണ്ഡലത്തിൽ രാഷ്ട്രീയ പോരാട്ടം വാക്കുകളിലും വെല്ലുവിളികളിലും കടുത്ത നിലയിലേക്ക് നീങ്ങുകയാണ്. സംവാദം നടക്കുമോ എന്നത് ഇനി കാത്തിരിക്കേണ്ടതാണ്.
English Summary
A political war of words has intensified in Kerala’s Nemom constituency ahead of elections.









