പഴയ പിണക്കങ്ങൾ മറന്ന് ലാലി ജെയിംസ് മടങ്ങിയെത്തുന്നു! തൃശ്ശൂർ കോൺഗ്രസിൽ നിർണ്ണായക നീക്കം; ഡിസിസിക്ക് മാപ്പപേക്ഷ നൽകി കൗൺസിലർ
തൃശ്ശൂർ: മേയർ സ്ഥാനാർത്ഥിത്വം ലഭിക്കാത്തതിനെ തുടർന്ന് പാർട്ടി നേതൃത്വത്തിനെതിരെ വിവാദ പരാമർശങ്ങൾ നടത്തിയ തൃശ്ശൂർ കൗൺസിലർ ലാലി ജെയിംസ് വീണ്ടും കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുന്നു.
തൃശ്ശൂർ സ്ഥാനാർത്ഥി രാജൻ പല്ലന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി ഡിസിസി അധ്യക്ഷന് ലാലി മാപ്പ് എഴുതി നൽകിയതോടെയാണ് തിരിച്ചുവരവിന് വഴി തുറന്നത്.
പിഴവുകൾക്ക് മാപ്പ് പറയുന്നതിൽ തെറ്റില്ലെന്നും പാർട്ടിയോട് മാപ്പ് പറയുന്നതിൽ അഭിമാനമുണ്ടെന്നും ലാലി ജെയിംസ് വ്യക്തമാക്കി. ലാലിയുടെ തിരിച്ചുവരവ് തെരഞ്ഞെടുപ്പിൽ ഗുണകരമാകുമെന്നാണ് സ്ഥാനാർത്ഥി രാജൻ പല്ലന്റെ വിലയിരുത്തൽ. രാജൻ പല്ലനൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകുമെന്നും ലാലി അറിയിച്ചു.
മേയർ തെരഞ്ഞെടുപ്പിൽ ഒഴിവാക്കിയതിനെ തുടർന്ന് പാർട്ടി നേതൃത്വത്തിനെതിരെ ലാലി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. മേയർ പദവി പണം വാങ്ങി വിറ്റുവെന്നാരോപിച്ച ലാലി, മേയറായി തീരുമാനിച്ച നിജി ജസ്റ്റിനും ഭർത്താവും എഐസിസി നേതാക്കളെ കാണാൻ പെട്ടിയുമായി പോയെന്നും ആരോപിച്ചിരുന്നു.
ഈ വിവാദങ്ങൾക്കൊടുവിൽ കോൺഗ്രസ് നേതൃത്വം ലാലി ജെയിംസിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. വിവാദങ്ങൾക്കും ആരോപണങ്ങൾക്കും ശേഷമുള്ള ഈ മടങ്ങിവരവ് തൃശ്ശൂരിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്.
English Summary
Thrissur councillor Lali James has returned to Congress after apologizing to the party leadership over her controversial remarks made following denial of mayoral candidature.









