ചോർന്നൊലിച്ച് വന്ദേ ഭാരത്; വീഡിയോ വൈറൽ
ന്യൂഡൽഹി: വന്ദേ ഭാരത് എക്സ്പ്രസിൽ ചോർച്ച. ഡൽഹിലേക്ക് പോകുന്ന വരാണസി – ന്യൂ ദില്ലി വന്ദേഭാരത് ട്രെയിനിലാണ് സംഭവം. എസിയുടെ ഭാഗത്ത് നിന്ന് വെള്ളം സീറ്റിലേക്ക് ഒഴുകുകയായിരുന്നു.
ട്രെയിനിൽ എസി പ്രവർത്തനരഹിതമായതോടെയാണ് കോച്ചിന്റെ മേൽക്കൂരയിൽ ചോർച്ചയുണ്ടായത്. വെള്ളം ഒഴുകുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
ദർശിൽ മിശ്ര എന്ന യാത്രക്കാരൻ ആണ് വന്ദേഭാരതിൽ അദ്ദേഹം അനുഭവിച്ച ദുരനുഭവം പങ്കുവെച്ചത്. ട്രെയിനിൻ്റെ മേൽക്കൂരയിൽ നിന്ന് വെള്ളം ശക്തമായി ഒലിച്ചിറങ്ങുന്നതിന്റെ വീഡിയോയും അദ്ദേഹം എക്‌സിൽ പങ്കിട്ടു.
‘വന്ദേഭാരത് എക്സ്പ്രസ്സ് ട്രെയിനിൽ എ സി പ്രവർത്തിക്കുന്നില്ല. വെള്ളം ചോരുകയാണ്. പ്രീമിയം നിരക്ക് ഉണ്ടായിരുന്നിട്ടും വളരെ അസ്വസ്ഥമായ യാത്രയാണ്. നിരവധി പരാതികൾ നൽകിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ല. ദയവായി അത് പരിശോധിക്കണം’ എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് മിശ്ര എക്സിൽ കുറിച്ചത്.
റെയിൽവെ മന്ത്രാലയം, ഐആർസിടിസി റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരുടെ ഔദ്യോഗിക അക്കൗണ്ടുകൾ മിശ്ര ടാഗ് ചെയ്തിട്ടുണ്ട്.
ജീവനക്കാർ ഉത്തരവാദിത്തമില്ലാതെയാണ് പെരുമാറിയെന്ന് ആരോപിച്ച് ദർശിൽ മിശ്ര തന്റെ ടിക്കറ്റിന്റെ മുഴുവൻ തുകയും തിരികെ നൽകണമെന്നും ആവശ്യപ്പെട്ടു.
അതേസമയം വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയതോടെ പ്രതികരണവുമായി റെയിൽവെ സേവ രംഗത്തെത്തി. റിട്ടേൺ എയർ ഫിൽട്ടർ എസി ഡ്രെയിനിലെ ദ്വാരങ്ങൾ അടഞ്ഞുപോയതിനാലാണ് വെള്ളം ചോർന്നതെന്ന് എന്നാണ് റെയിൽവെ സേവയുടെ വിശദീകരണം.
ചോർച്ചയ്ക്ക് കാരണം ‘കണ്ടൻസേറ്റ് വെള്ളം’ ആണെന്നും റെയിൽവെ സേവ പ്രതികരിച്ചു. അധികാരികൾ ഇതിനകം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് റെയിൽവെയുടെ ഔദ്യോഗിക ഹാൻഡിൽ ആയ റെയിൽവെ സേവയിലൂടെ മറുപടി നൽകിയിട്ടുണ്ട്.
സിസ്റ്റത്തിനുള്ളിൽ വെള്ളം അടിഞ്ഞുകൂടുകയും, ട്രെയിൻ ബ്രേക്ക് ചെയ്തപ്പോൾ വെള്ളം എയർ ഡക്റ്റിലേക്ക് ഒഴുകുകയും യാത്രക്കാരുടെ ഭാഗത്തേക്ക് ചോർന്നൊലിക്കുകയും ചെയ്തുവെന്നാണ് റെയിൽവെ അറിയിച്ചിരിക്കുന്നത്.
ട്രെയിൻ തിരിച്ചുപോകുന്നതിന് മുമ്പ് ന്യൂഡൽഹി സ്റ്റേഷനിൽ വെച്ച് കേടായ ഡ്രിപ്പ് ട്രേ വൃത്തിയാക്കിയതായും റെയിൽവെ കൂട്ടിച്ചേർത്തു. വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് താഴെ ലഭിച്ചത്.
പരമ സാത്വികനാണ് ഈ വന്ദേഭാരത് എക്സ്പ്രസ്; ഇന്ത്യയിലെ ആദ്യത്തെ പ്യൂർ വെജ് ട്രെയിൻ
ന്യൂഡൽഹി: സസ്യാഹാരം മാത്രം വിളമ്പുന്ന രാജ്യത്തെ ആദ്യ ട്രെയിൻ. ഈ സവിശേഷത ന്യൂഡൽഹി-കത്ര റൂട്ടിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ്സിന് സ്വന്തം.
കശ്മീരിലെ ശ്രീ മാതാ വൈഷ്‌ണോ ദേവീ ക്ഷേത്രത്തിലേക്കുള്ള ഭക്തരെ ലക്ഷ്യമിട്ടാണ് ഡൽഹി-കത്ര വന്ദേഭാരത് ട്രെയിൻ സർവീസ് നടത്തുന്നത്.
ഈ ട്രെയിനിൽ ഭക്ഷണമായോ ചെറുകടികളായോ നോൺ വെജ് ഭക്ഷണം ലഭിക്കില്ല. യാത്രക്കാർക്ക് സസ്യാഹാരംമാത്രം നൽകുന്ന രാജ്യത്തെ ആദ്യത്തെ ട്രെയിനാണിത്.
സാത്വിക് ട്രെയിൻ എന്നാണ് ട്രെയിൻ യാത്രക്കാർ ഇതിനെ വിശേഷിപ്പിക്കുന്നത്. വെജ്- നോൺ വെജ് ഭക്ഷണം ഇടകലർത്തി നൽകുന്നത് ശുദ്ധാശുദ്ധി ചിന്തയുടെ അടിസ്ഥാനത്തിൽ ചിലർ ചോദ്യം ചെയ്തതോടെയാണ് പൂർണ വെജ് ഫുഡുമായി ഒരു ട്രെയിൻ എത്തുന്നത്.
സസ്യാഹാരം മാത്രം ലഭിക്കുന്ന രാജ്യത്തെ ആദ്യ ട്രെയിനാകും ഇത്. മാത്രമല്ല, യാത്രക്കാര്‍ നോൺ വെജ് ഭക്ഷണമോ ലഘുകടികളോ ട്രെയിനിൽ കൊണ്ടുവരുന്നതും വിലക്കി.
ഇന്ത്യന്‍ റെയില്‍വേയുടെ കാറ്ററിങ് സര്‍വീസും (IRCTC) ‘സാത്വിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ’യും തമ്മിലുള്ള കരാര്‍ പ്രകാരം ഈ ട്രെയിന്‍ ഔദ്യോഗികമായി പൂര്‍ണ വെജ് ട്രെയിനായി പ്രഖ്യാപിച്ചു.
Summary: Water leakage was reported on the Varanasi–New Delhi Vande Bharat Express, with water flowing from the AC unit onto passenger seats. The incident raises concerns over maintenance in premium trains.