സിപിഎം കോട്ടകളിൽ ‘വിമത’ വിള്ളൽ; സുധാകരനും കുഞ്ഞികൃഷ്ണനും മുന്നിൽ; പി.കെ. ശ്യാമളയ്ക്കും തിരിച്ചടി!
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിൽ നിന്നുള്ള അസംതൃപ്ത നേതാക്കളെ കൂട്ടിക്കൊണ്ട് യുഡിഎഫ് നടത്തിയ നീക്കം വൻ ഫലമുണ്ടാക്കിയതായി ആദ്യഘട്ട ഫലസൂചനകൾ. സിപിഎമ്മുമായി ഇടഞ്ഞ അഞ്ച് പ്രമുഖരെ പിന്തുണച്ച് മത്സരിപ്പിച്ച യുഡിഎഫ് തന്ത്രം ഫലപ്രദമായിരിക്കുകയാണ്.
മുൻമന്ത്രി ജി. സുധാകരൻ അമ്പലപ്പുഴയിൽ 5900ലേറെ വോട്ടിന്റെ ലീഡോടെ മുന്നിലാണ്. സിപിഎം സ്ഥാനാർത്ഥി എച്ച്. സലാമിനെ പിന്നിലാക്കി ശക്തമായ പ്രകടനമാണ് അദ്ദേഹം നടത്തുന്നത്.
കണ്ണൂരിൽ സിപിഎമ്മിനെ ഞെട്ടിച്ച് രണ്ട് മുതിർന്ന നേതാക്കൾ വിമതരായി മത്സരിച്ച് മുന്നിലെത്തി. തളിപ്പറമ്പിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളക്കെതിരെ വിമത സ്ഥാനാർത്ഥിയായ ടി.കെ. ഗോവിന്ദൻ 6363 വോട്ടിന്റെ ലീഡിലാണ്. യുഡിഎഫിന്റെ പിന്തുണയോടെയാണ് ഗോവിന്ദൻ മത്സരിക്കുന്നത്.
പയ്യന്നൂരിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗമായിരുന്ന വി. കുഞ്ഞികൃഷ്ണൻ 3884 വോട്ടിന്റെ ലീഡിൽ മുന്നിലാണ്. ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് സിപിഎമ്മുമായി ഇടഞ്ഞ ശേഷമാണ് കുഞ്ഞികൃഷ്ണൻ മത്സരിക്കുന്നത്. ഇവിടെ സിപിഎം സ്ഥാനാർത്ഥി സിറ്റിങ്ങ് എംഎൽഎ ടി.ഐ. മധുസൂദനനാണ്.
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് സിപിഎം മുൻ എംഎൽഎ പി.കെ. ശശിയും യുഡിഎഫ് പിന്തുണയോടെ ശക്തമായ പോരാട്ടമാണ് കാഴ്ചവെക്കുന്നത്. സിപിഎമ്മിന്റെ കെ. പ്രേംകുമാറാണ് എതിരാളി.
മലമ്പുഴയിൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മുൻ പ്രൈവറ്റ് സെക്രട്ടറിയായ എ. സുരേഷിനെയും യുഡിഎഫ് പിന്തുണച്ചെങ്കിലും, ഇവിടെ സിപിഎം സ്ഥാനാർത്ഥി എ. പ്രഭാകരൻ ലീഡ് നിലയിലാണ്.
വോട്ടെണ്ണൽ തുടരുന്നതിനാൽ അന്തിമ ഫലത്തിൽ മാറ്റങ്ങൾ സംഭവിക്കാനിടയുണ്ടെങ്കിലും, സിപിഎം വിമതരെ മുന്നോട്ട് വെച്ച യുഡിഎഫ് തന്ത്രം സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായകമായി മാറുന്നതായി വിലയിരുത്തപ്പെടുന്നു.
English Summary
UDF’s strategy of backing CPM rebels is showing strong results in Kerala elections. Leaders like G. Sudhakaran and other rebel candidates are leading in several constituencies, indicating a major political shift.








