കെഎസ്ആർടിസിയിലെ വമ്പൻ സന്തോഷം പങ്കുവച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ
തിരുവനന്തപുരം ∙ ടിക്കറ്റ് വരുമാനത്തിൽ ഇതുവരെ കാണാത്ത നേട്ടം കൈവരിച്ച് കേരള സംസ്ഥാന റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി).
ചരിത്രത്തിലാദ്യമായി ഒരു ദിവസത്തെ ആകെ വരുമാനം 13 കോടി രൂപ കടന്നിരിക്കുകയാണ്. 2026 ജനുവരി 5-ന് ലഭിച്ച കണക്കുകൾ പ്രകാരം കെഎസ്ആർടിസി നേടിയ ആകെ വരുമാനം 13.01 കോടി രൂപയാണ്.
ഇതിൽ 12.18 കോടി രൂപ ടിക്കറ്റ് വരുമാനമായാണ് ലഭിച്ചത്. ഈ വലിയ നേട്ടം കെഎസ്ആർടിസിയുടെ ചരിത്രത്തിൽ തന്നെ നിർണായക വഴിത്തിരിവായി വിലയിരുത്തപ്പെടുന്നു.
ഈ വിജയത്തിൽ കെഎസ്ആർടിസി ജീവനക്കാരെയും മാനേജ്‌മെന്റിനെയും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അഭിനന്ദിച്ചു. “ഇപ്പോൾ നമ്മൾ ഇത് ആഘോഷിച്ചില്ലെങ്കിൽ പിന്നെപ്പോഴാണ്?
കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ദിവസം 13 കോടി രൂപ വരുമാനം നേടുന്നത്,” എന്നാണ് മന്ത്രി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചത്.
ജീവനക്കാരുടെ കൂട്ടായ പ്രവർത്തനവും സമർപ്പണവുമാണ് ഈ നേട്ടത്തിന് പിന്നിലെന്നും അസാധ്യമെന്നു കരുതിയ കാര്യങ്ങൾ പോലും സാധ്യമാക്കാൻ കെഎസ്ആർടിസിക്ക് കഴിഞ്ഞുവെന്നുമാണ് മന്ത്രിയുടെ വിലയിരുത്തൽ.
ടിക്കറ്റ് നിരക്ക് വർധിപ്പിക്കാതെയാണ് ഇത്രയും വലിയ വരുമാന നേട്ടം കൈവരിച്ചതെന്നത് പ്രത്യേക ശ്രദ്ധേയമാണ്. കെഎസ്ആർടിസി സിഎംഡി ഡോ. പ്രമോജ് ശങ്കറിന്റെ നേതൃത്വത്തിൽ മാനേജ്‌മെന്റും ജീവനക്കാരും ഒരേ ലക്ഷ്യത്തോടെ പ്രവർത്തിച്ചതാണ് വിജയത്തിന്റെ അടിത്തറ.
പുതിയ ബസുകൾ സർവീസിലിറക്കിയതും യാത്രക്കാരെ ആകർഷിക്കുന്ന തരത്തിൽ സേവനങ്ങളിൽ വരുത്തിയ ഗുണപരമായ മാറ്റങ്ങളും വരുമാന വർധനവിൽ നിർണായക പങ്കുവഹിച്ചു.
ദീർഘകാലമായി കട്ടപ്പുറത്തിരുന്ന ബസുകൾ പരമാവധി റോഡിലിറക്കിയതും സർവീസ് ഷെഡ്യൂളുകൾ കാര്യക്ഷമമായി പുനഃക്രമീകരിച്ചതും കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ സഹായിച്ചു.
കൂടാതെ, ഡിപ്പോകൾക്കിടയിൽ ടാർഗറ്റ് അടിസ്ഥാനമാക്കി നടപ്പാക്കിയ മത്സരാത്മക പ്രവർത്തനങ്ങളും മികച്ച ഫലമാണ് നൽകിയത്. ഇതിന്റെ ഭാഗമായി പല ഡിപ്പോകളും പ്രവർത്തന ലാഭത്തിലെത്തിയതായും മന്ത്രി വ്യക്തമാക്കി.
കെഎസ്ആർടിസി സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു കരകയറുന്നുവെന്നതിന്റെ ശക്തമായ സൂചനയാണ് ഈ റെക്കോർഡ് വരുമാനം.
പൊതുഗതാഗത മേഖലയിലെ പരിഷ്കാരങ്ങളും കാര്യക്ഷമമായ മാനേജ്‌മെന്റും ഒരുമിച്ചാൽ വലിയ നേട്ടങ്ങൾ കൈവരിക്കാമെന്നതിന് കെഎസ്ആർടിസി വീണ്ടും ഒരു ഉദാഹരണമായി മാറുകയാണ്.









