സന്നിധാനം: ശബരിമലയിലെയും മാളികപ്പുറത്തെയും മേൽശാന്തിമാരെ ഇന്നറിയാം. ഇന്നു രാവിലെ 7.30-ന് ഉഷപൂജയ്‌ക്ക് ശേഷം മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും.
പന്തളം കൊട്ടാരം നിർദ്ദേശിച്ച കുട്ടികളായ ഋഷികേശ് വർമയും വൈഷ്ണവിയുമാണ് മേൽശാന്തിമാർക്കായുള്ള നറുക്കെടുക്കുക. ശബരിമല മേൽശാന്തിക്കായി ഋഷികേശ് വർമയും മാളികപ്പുറം മേൽശാന്തിക്കായി വൈഷ്ണവിയും നറുക്കെടുക്കും.
കോയിപ്പുറം നെല്ലിക്കൽ കൊച്ചിടത്തിൽ കോവിലകത്തിൽ ഗിരീഷ് വിക്രമിന്റെയും പന്തളം നടുവിലെ മാളിക കൊട്ടാരത്തിൽ പൂർണവർമയുടെയും മകനായ ഋഷികേശ് വർമ ദുബായിലെ പേൾ വിസ്ഡം സ്‌കൂൾ വിദ്യാർഥിയാണ്.
പന്തളം വടക്കേടത്ത് കൊട്ടാരത്തിൽ മിഥുന്റെയും പ്രീജയുടെയും മകളാണ് വൈഷ്ണവി. തൃശ്ശൂർ മാള ഹോളി ഗ്രേസ് അക്കാദമിയിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഇന്നലെ പന്തളം കൊട്ടാരം നിർവാഹകസംഘം പ്രതിനിധികൾക്കും രക്ഷിതാക്കൾക്കുമൊപ്പം ഇരുവരും സന്നിധാനത്തേക്ക് പുറപ്പെട്ടു.
ശബരിമല മേൽശാന്തി പട്ടികയിൽ 24 പേരും മാളികപ്പുറം മേൽശാന്തി പട്ടികയിൽ 15 പേരുമുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവർ വൃശ്ചികം ഒന്ന് മുതൽ ഒരു വർഷ കാലത്തേക്ക് പൂജകൾ നടത്തും. മണ്ഡലകാല പൂജയ്‌ക്കായി നട തുറക്കുന്ന നവംബർ 15 ന് പുതിയ മേൽശാന്തിമാർ ചുമതലയേൽക്കും.
തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്നലെ വൈകിട്ട് അഞ്ചിന് തുറന്നു. തന്ത്രി കണ്ഠരര് രാജീവരുടെയും മകൻ ബ്രഹമ്ദത്തന്റെയും സാന്നിധ്യത്തിൽ മേൽശാന്തി വിഎൻ മഹേഷ് നമ്പൂതിരി നടതുറന്ന് ദീപം തെളിച്ചു. തുലാമാസ പൂജകൾ പൂർത്തിയാക്കി 21-ന് രാത്രി 10-ന് നട അടയ്‌ക്കും. ചിത്തിര ആട്ട വിശേഷത്തിനായി 30-ന് വൈകുന്നേരം അഞ്ചിന് നടതുറക്കും. 31-നാണ് ആട്ടച്ചിത്തിര
Today we know the Melasantis of Sabarimala and Malikappuram.