അൽജോയുടെ മരണം ശംഖുവരയന്റെ കടിയേറ്റാണെന്ന് സ്ഥിരീകരണം
Thrissur: കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയായ അൽജോയുടെ വീടിന്റെ പരിസരത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ തീയിട്ട് ശുചീകരണ പ്രവർത്തനം നടത്തി. കുട്ടിയുടെ മൃതദേഹം വീട്ടിലെത്തിച്ച സമയത്ത് വീണ്ടും പാമ്പിനെ കണ്ടതിനെ തുടർന്ന് പ്രദേശത്ത് കൂടുതൽ പാമ്പുകൾ ഉണ്ടാകാമെന്ന ആശങ്കയിലാണ് നടപടി സ്വീകരിച്ചത്.
വനത്തോട് ചേർന്ന ഒറ്റനില വീട്ടിലാണ് സംഭവം നടന്നത്. കോടാലി സ്വദേശികളായ സിൽജോ-ജോൺസി ദമ്പതികളുടെ മക്കളായ അൽജോക്കും സഹോദരൻ അനോഷിനുമാണ് കിടപ്പുമുറിയിൽ തലയിണയ്ക്കുള്ളിലുണ്ടായിരുന്ന പാമ്പ് കടിച്ചത്. അനോഷ് ചികിത്സയിൽ തുടരുകയാണ്.
അൽജോയുടെ മരണത്തിന് കാരണം ശംഖുവരയൻ പാമ്പിന്റെ കടിയാണെന്ന് Thrissur Medical Collegeയിൽ നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയിൽ കണ്ടെത്തി.
ചൂട് കൂടിയതിനാൽ രാത്രി ആദ്യം ഹാളിലായിരുന്നു കുടുംബം ഉറങ്ങിയത്. പിന്നീട് അമ്മയും കുട്ടികളും കിടപ്പുമുറിയിലെ കട്ടിലിലേക്ക് മാറി. രാത്രി രണ്ടുമണിയോടെ കുട്ടികൾ വയറുവേദന പറഞ്ഞ് ഉണർന്നു. വൈകിട്ട് പരിപാടിയിൽ പങ്കെടുത്ത് വീട്ടിലെത്തിയ ശേഷം ജ്യൂസ് കുടിച്ചതിനാൽ അതാകാം കാരണമെന്ന് കരുതി ജീരകവെള്ളം നൽകി.
എന്നാൽ പുലർച്ചെ 5.30ഓടെ കുട്ടികളുടെ വായിൽ നിന്ന് നുരയും പതയും വരുന്നത് കണ്ടതോടെ ഉടൻ തന്നെ പിതാവ് ഇരുവരെയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തുമ്പോഴേക്കും അൽജോ മരിച്ചിരുന്നു. ആദ്യം ഭക്ഷ്യവിഷബാധയാണെന്ന് സംശയിച്ചെങ്കിലും പിന്നീട് നടത്തിയ പരിശോധനയിലാണ് പാമ്പുകടിയാണെന്ന് സ്ഥിരീകരിച്ചത്.
തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിൽ കുട്ടികൾ കിടന്നുറങ്ങിയ മുറിയിൽ നിന്ന് ഹാളിലേക്കു പാമ്പ് ഇഴഞ്ഞുനീങ്ങുന്ന ദൃശ്യങ്ങൾ കണ്ടെത്തി.
English Summary
In Thrissur, forest officials carried out a controlled burn around the house of a child who died due to a snakebite in Kodaly, following reports of another snake being spotted.








